കണ്ണൂര്‍: കരകൗശല വിദഗ്ധരുടെ വിസ്മയ മേളയായ മലബാര്‍ ക്രാഫ്റ്റ് മേളയുടെ വേദിയായ കണ്ണൂര്‍ പോലീസ് മൈതാനം അവസാനഘട്ട ഒരുക്കത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുന്ന മേള 24 മുതല്‍ മാര്‍ച്ച് 9 വരെയാണ് നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് കലാകാരന്മാര് പങ്കെടുക്കുന്ന മേളയില്‍ വിദേശ കലാകാരന്മാരും അണിനിരക്കും.
കേരള സര്‍ക്കാറിന്റെ വ്യവസായ വാണിജ്യ വകുപ്പിനു കീഴില്‍ പ്രത്യേക പരിഗണനയോടെയാണ് ക്രാഫ്റ്റ് മേള നടത്തുന്നത്. ജില്ലയുടെ കലാ സാംസ്കാരിക പാരമ്പര്യം ലോകത്തിനു മുമ്പില്‍ എത്തിക്കുന്നതായിരിക്കും മലബാര്‍ ക്രാഫ്റ്റ്സ് മേള. കേരളത്തിലെ തനത് ഉല്പന്നങ്ങള്ക്ക് പ്രത്യേക ഊന്നല്‍ നല്കി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്നതാണ് പൊതുവില്‍ മലബാര്‍ കലാമേള. കരകൗശല വിദഗ്ദ്ധരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാന ലക്ഷ്യവും സര്‍ക്കാര്‍ ഈ മേളയില്‍ ലക്ഷ്യം വെക്കുന്നുണ്ട്. കരകൗശല വസ്തുക്കളുടെ നിര്‍മാണം നേരില്‍ കാണാനും മേളയില്‍ നിന്ന് തന്നെ വസ്തുക്കള്‍ വാങ്ങാനും സാധിക്കും എന്നുള്ളതാണ് ക്രാഫ്റ്റ് മേളയുടെ പ്രധാന പ്രത്യേകത. ഉത്പാദകരും ഉപഭോക്താവും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയം സാധ്യമാകുന്ന വേദിയായി മേള മാറും. മലബാറിന്റെ തനത് ഭക്ഷണ രുചിക്കൂട്ടുകളുമായി ഭക്ഷണ സ്റ്റാളുകളും മേളയില്‍ ഇടം പിടിക്കും.പൂര്‍ണമായും പ്രകൃതി സൗഹാര്‍ദപരമായാണ് മേള അലങ്കരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെതു പോലെ തന്നെ ഓല കൊണ്ട് മേഞ്ഞ കുടിലുകളുടെ മാതൃകയിലാകും സ്റ്റാളുകള്‍ ഉണ്ടാവുക. കഴിഞ്ഞ തവണ പാലക്കാട് നടന്ന മേളയില്‍ ശ്രീലങ്കയില്‍ നി്ന്നു മാത്രം പത്തോളം കലാകാരന്മാരുണ്ടായിരുന്നു. ഇത്തവണ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ കലാകാരന്മാരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
24ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് മലബാര്‍ ക്രാഫ്റ്റ് മേള ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.കെ.ഇളങ്കോവന് ഐഎഎസ് സ്വാഗത പ്രഭാഷണം നടത്തും. പുരാവസ്തു, മ്യുസിയ, ഗവേഷക വകുപ്പ് മന്ത്രി കടകം പള്ളി രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ കായിക യുവജനകാര്യ വകുപ്പു മന്ത്രി ഇ.പി ജയരാജന് അധ്യക്ഷ പ്രസംഗം നടത്തും. തുടര്‍ന്നുള്ള പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് കണ്ണൂര്‍ എം.പി ശ്രീമതി, കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ,പി,ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ,വി,സുമേഷ്, വ്യവസായ വകുപ്പ് സെക്രട്ടറി ഷര്‍മിള മേരി ജോസഫ്്, ശ്രീലങ്കന്‍ ഹ്യുമാനിറ്റേറിയന്‍ ക്രാഫ്റ്റ് ബ്യുറോ ഡയറക്ടര്‍ ജനറല്‍ എ.എം.റിസ്മി തുടങ്ങിയവര്‍ സംസാരിക്കും. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ബിജു കെഐഎഎസ് നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: