കണ്ണൂര്‍: ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള അനുഗ്രഹ ടിഎന്‍ടി ചിട്ടിക്കമ്പനിയുടെ ജില്ലയിലുള്ള ശാഖകളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ലക്ഷക്കണക്കിന് രൂപ നഷ്ടമായ ചിറ്റാളന്മാരും നിക്ഷേപകരും തലശ്ശേരി, വളപട്ടണം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചിട്ടിക്കമ്പനി ഉടമകള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഒമ്പതും പത്തും വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ചിട്ടി സ്ഥാപനത്തില്‍ ഓഫീസ്, ഫീല്‍ഡ് ജീവനക്കാരടക്കം നിരവധി സ്ത്രീകളാണ് സ്റ്റാഫായുണ്ടായിരുന്നത്. വീടുകകളില്‍ നിന്നും കടകളില്‍ നിന്നും ദിവസം, ആഴ്ച, മാസക്കണക്കിന് ചിട്ടിത്തുക സ്ത്രീ സ്റ്റാഫുകളാണ് ശേഖരിച്ചിരുന്നത്. ചിട്ടിക്കും നിക്ഷേപങ്ങള്‍ക്കുമായി 10,000 മുതല്‍ മൂന്ന് ലക്ഷം രൂപവരെ അടച്ചവരാണ് ഭൂരിഭാഗവും.
ചിട്ടിക്കമ്പനിക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതോളം ശാഖകളാണ് ഉള്ളതത്രെ. എറണാകുളം, പറവൂര്‍ കുഞ്ഞിത്തൈ സ്വദേശികളാണ് ചിട്ടി സ്ഥാപനം നടത്തിയിരുന്നത്. ചിട്ടി കലക്ഷനെടുത്ത് ഓഫീസില്‍ അതത് ദിവസം അടച്ചിരുന്ന ഭൂരിഭാഗം വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ ഇനിയെന്തുചെയ്യുമെന്നറിയാതെ അങ്കലാപ്പിലാണ്. ചില ചിറ്റാളന്മാര് തങ്ങളെ ഭീഷണിപ്പെടുത്തിയതായും ചിട്ടി ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിലുള്ള കലക്ഷന്‍ ഏജന്റുമാര്‍ ഒപ്പിട്ട പരാതിയും നിലവിലുണ്ട്. സ്റ്റേഷനുകളില്‍ നിത്യേന ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടുകയാണ്.
ഏകദേശം 55 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. ഇതില്‍ ജോലി ചെയ്യുന്ന ജീവനക്കാരും തട്ടിപ്പിനിരയായിട്ടുണ്ട്. പല ജീവനക്കാരും വലിയ തുക ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പരാതികളെല്ലാം വിശദമായി പരിശോധിച്ചശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ ആരംഭിക്കും. 12 പാര്‍ട്ണര്‍മാര്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തിയിരുന്നത്. ഇവരെ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് കലക്ഷന്‍ ഏജന്റുമാരെ നിയമിച്ച് അവരുടെ സ്വാധീനത്തില്‍ ദിവസ കലക്ഷനിലൂടെ പണം പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുകയാണ് ചെയ്തിരുന്നത്. ചിട്ടി സ്ഥാപനങ്ങളിലെ രജിസ്റ്ററുകളും കമ്പ്യൂട്ടര്‍ ഡാറ്റകളും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയിലെടുക്കും. കുറിവട്ടമെത്തിയിട്ടും തുക കൊടുക്കാതെ ഇടപാടുകാരെ ഫിക്സഡ് ഡപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റ് നല്കി കബളിപ്പിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തട്ടിപ്പിനിരയായത് കൂടുതലും ചെറുകിട വ്യാപാരികളും വീട്ടമ്മമാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: