കണ്ണൂര്‍: മലനാട്മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയിലെ കേന്ദ്ര പദ്ധതി സ്വദേശ് ദര്ശന് സ്കീം നിര്‍മ്മാണോദ്ഘാടനം ഇന്ന് തളിപ്പറമ്പ് കുപ്പത്ത് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിക്കും. പി.കെ.ശ്രീമതി എംപി അധ്യക്ഷത വഹിക്കും. പി.കരുണാകരന് എംപി മുഖ്യപ്രഭാഷണം നടത്തും.
പദ്ധതിയുടെ ആദ്യഘട്ടമായി സ്വദേശ് ദര്ശന് സ്കീമിലുള്‍പ്പെടുത്തി വളപട്ടണം നദിയില്‍ വളപട്ടണത്തില്‍ നിന്നാരംഭിച്ച് പറശ്ശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പന് ആന്‍ഡ് മലബാറി ക്യുസീന് ക്രൂയിസ്, വളപട്ടണത്ത് നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള കണ്ടല്‍ ക്രൂയിസ് എന്നിവയ്ക്ക് 80.37 കോടി രൂപ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്. ബോട്ട് ജെട്ടി/ ടെര്‍മിനല്‍ എന്നിവയുടെ നിര്‍മ്മാണച്ചുമതല ഇന്‍ലാന്‍ഡ് നാവിഗേഷനെയും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനചുമതല കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വളപട്ടണം നദിയിലെ ഭഗത് സിംഗ്, കൊളച്ചേരി, സിഎച്ച്, പാമ്പുരുത്തി, എകെജി ദ്വീപുകളിലും മലപ്പട്ടം മുനമ്പ് കടവിലും സഞ്ചാരികള്‍ക്ക് എത്തിച്ചേരാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും വേണ്ടി 40.95 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. ഓരോ ദ്വീപുകകളും ഓരോ തീമുകളുടെ അടിസ്ഥാനത്തില്‍ പ്രകൃതിയോടിണങ്ങിയ വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാവും നടപ്പിലാക്കുക. പാമ്പുരുത്തി ദ്വീപിനെ ഉത്തരവാദിത്ത ടൂറിസം ഗ്രാമമാക്കി മാറ്റുവാനും പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വളപട്ടണത്ത് നിന്ന് സ്ത്രീ തെയ്യങ്ങളുടെ നാടായ തെക്കുമ്പാട് ദീപിലൂടെ പഴയങ്ങാടി വരെ നീളുന്ന യാത്രാ പഥമാണ് തെയ്യം ക്രൂയിസ്. സഞ്ചാരികള്‍ക്ക് സ്ത്രീ തെയ്യം കാണാനുള്ള സൗകര്യവും തെക്കുമ്പാട് ദ്വീപിനെ ഉത്തരവാദിത്വ ടൂറിസം ഗ്രാമമാക്കി മാറ്റാനും നദിക്കരയിലെ അനുബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടി 17.98 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.ഇരുവശത്തും കണ്ടല്‍ സമൃദ്ധമായ കുപ്പം നദിയില്‍ കൂടിയുള്ള, പ്രകൃതി രമണീയമായ കണ്ടല്‍ ക്രൂയിസ് പഴയങ്ങാടിയില്‍ നിന്നാരംഭിച്ച് കുപ്പത്ത് അവസാനിക്കും. കണ്ടലുകളെ കുറിച്ച് പഠിക്കാനും മലബാറിന്റെ നെല്ലറയായ ഏഴോത്തിന്റെയും അനുബന്ധ ഗ്രാമങ്ങളുടെയും പ്രത്യേകതകള്‍ സഞ്ചാരികള്‍ക്ക് മുന്നിലവതരിപ്പിക്കുവാനായി 17.60 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളായിരിക്കും നടപ്പില്‍ വരിക. വളപട്ടണം നദി, കുപ്പം നദി, മാഹി നദി, അഞ്ചരക്കണ്ടി നദി, പെരുമ്പ നദി, കവ്വായി നദി, വലിയപറമ്പ കായല്‍ എന്നിവയിലെ ക്രൂയിസുകളിലുള്‍പ്പെടെ ബോട്ട് ടെര്‍മിനല്‍/ ജെട്ടി എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 53.07 കോടി രൂപയുടെ 17 പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി മുഖ്യമന്ത്രി പിണറായി വിജയന് പറശ്ശിനിക്കടവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. ഇന്‍ലാന്റ് നാവിഗേഷനെ ചുമതലപ്പെടുത്തിയതില്‍ പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ആറ് പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ആറ് പദ്ധതി പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചുവരുന്നു. മൂന്ന് പദ്ധതി പ്രവര്‍ത്തികള്‍ സാങ്കേതികാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുമുണ്ട്.
കണ്ണൂര്‍ ജില്ലയിലൂടെ ഒഴുകുന്ന വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസര്‍കോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായല്‍ തുടങ്ങിയ ജലാശയങ്ങളും അവയുടെ തീരപ്രദേശങ്ങളും കലാരൂപങ്ങളും, വൈവിധ്യത നിറഞ്ഞ പ്രകൃതി വിഭവങ്ങളും കാര്‍ഷിക ഭൂപ്രകൃതിയും കൂടി ചേരുന്ന ബൃഹദ് ടൂറിസം പദ്ധതിയാണ് മലനാട്മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: