കാസര്‍കോട്: പെരിയയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്. കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്നും, മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇയാള്‍ മൊഴി നല്കി.
കൃപേഷും ശരത് ലാലും പെരിയയില്‍ വച്ച് തന്നെ ആക്രമിച്ചിരുന്നു. അന്ന് കൈ ഒടിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം പോലീസ് കൈകൊണ്ടില്ല.
ഇതേ ആവശ്യം പാര്‍ട്ടി തലത്തിലും ഉന്നയിച്ചെങ്കിലും അവിടുന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിച്ചു. സഹായത്തിന് സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഇവരുടെ സഹായത്തോടെ കൊല നടത്തിയത്.
എന്നാല്‍ പീതാംബരന് കുറ്റം സ്വയം ഏല്‍ക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കാണ് പീതാംബരന്റെ മൊഴി. ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇത് കേസ് ഗതി തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: