കൊച്ചി: നഗരമധ്യത്തിലെ ചെരുപ്പ് ഗോഡൗണ്‍ അടങ്ങുന്ന ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കളത്തിപ്പറമ്പ് റോഡിലെ പാരഗണ്‍ ചെരുപ്പ് ഗോഡൗണിന്റെ ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്നലെ കാലത്ത് പതിനൊന്നരയോടെയാണ് തീപടര്‍ന്നത്. മൂന്നു മണിക്കൂറിനു ശേഷമാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ആര്‍ക്കും അപകടമില്ല.
സമീപ ജില്ലകളില്‍നിന്നടക്കം 18 അഗ്നിരക്ഷാസേനാ യൂണിറ്റുകളുടേയും നാവികസേനയുടെ രണ്ട് യൂണിറ്റുകളുടേയും ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ടാങ്കര്‍ലോറികളിലും വെള്ളമെത്തിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ ചെരിപ്പുകള്‍ക്ക് തീപിടിച്ചതാണ് തീ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയത്. വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ സാധിക്കാഞ്ഞതിനാല്‍ പത ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. തീ ആളിപ്പടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് സ്ഫോടനങ്ങളുണ്ടായി. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് പടരാനുളള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മുന്‍കരുതലായി കെട്ടിടത്തിലേക്കുള്ള വൈദ്യൂതിബന്ധം വിച്ഛേദിച്ചു. മണിക്കൂറുകള്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്തുള്ള മെട്രോ റെയില്‍ ജോലികളും നിര്‍ത്തിവെച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലടക്കം തൊഴിലാളികളുണ്ടായിരുന്നു. വിവരം ജീവനക്കാരെ വേഗം അറിയിക്കാന്‍ സാധിച്ചതിനാല്‍ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി ഓടി. 28 ജീവനക്കാരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി വ്യക്തമാക്കി. വെദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: