”കടലിന്റെ മേല്‍പ്പരപ്പില്‍ ഭക്ഷണമില്ലാതെ ആഴ്ചകളോളം കഴിയാന്‍ എന്നെക്കൊണ്ടാവും. ആഴിയുടെ തിരമാലക്കയറ്റങ്ങളില് ഒരു കടല്‍പ്പക്ഷിയെപ്പോലെ വേണമെങ്കില്‍ ഞാന്‍ തെന്നിപ്പറന്നു കാണിച്ചുതരാം. അജ്ഞാതമായ തുരുത്തുകളിലെ ആളൊഴിഞ്ഞ തീരങ്ങളില്‍ എത്രകാലം വേണമെങ്കിലും ഒറ്റയ്ക്ക് കഴിയാന്‍ എന്നെക്കൊണ്ടാവും. പക്ഷേ എന്റെ, യാത്രാനുഭവങ്ങള്‍ മനസ്സില്‍ തോന്നുന്നപടി എങ്ങനെയാണ് ഞാന്‍ രാജാവിന് മുമ്പില്‍ അവതരിപ്പിക്കുക? എനിക്ക് ഭാഷ വഴങ്ങുന്നില്ലല്ലോ” എന്ന് കൊളമ്പസ് എഴുതിയ, യാത്രാ ജേണലുകള്‍ ഒന്നില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഫലപ്രദമായ ആശയസംവേദനത്തില്‍ പരിശുദ്ധമായ ഭാഷയ്ക്കുള്ള സ്വാധീനം കൊളമ്പസിന്റെ വിലാപത്തില്‍ ഒളിഞ്ഞ് കിടപ്പുണ്ട്.
മാതൃഭാഷയുടെ മഹത്വവും ദൈനംദിന ജീവിതത്തില്‍ മനുഷ്യന് അതിനോടനുവര്ത്തിച്ചുപോരുന്ന ഇഴയടുപ്പവും അടയാളപ്പെടുത്തുന്ന ദിവസമാണ് ഫെബ്രുവരി 21 ആണ് അന്താരാഷ്ട്ര മാതൃഭാഷാദിനം. മാതൃഭാഷയുടെ പുഷ്ക്കലതയിലേക്ക് ഭാഷസ്നേഹികളുടെ ശ്രദ്ധക്ഷണിക്കന് യുനെസ്കോയുടെ ഈ തീരുമാനം വിത്തിട്ടുവെന്ന് സമ്മതിക്കാതെ വയ്യ. മലയാളത്തിന്റെ കാര്യത്തിലാണെങ്കില്‍ ആയിരക്കണക്കിന് ഇതരഭാഷാപദങ്ങള്‍ വളരെക്കാലം മുമ്പുതൊട്ടേ മലയാളഭാഷാ പദങ്ങള്‍പോലെ നമ്മള് ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ‘പാപ്പര്‍’ നമ്മള് ലാറ്റിന്‍ ഭാഷയില്‍ നിന്ന് കടം വാങ്ങി സ്വന്തമാക്കിയതാണ്. ‘തുക്കട’ ഹിന്ദിയിലെ ‘കഷണം’ എന്നര്‍ത്ഥം വരുന്ന ‘ടുക്കട’യാണ്. കളക്ടര്‍ക്ക് സമാനപദമായി പണ്ടുപയോഗിച്ചിരുന്ന ‘തുക്കിടി’ തുര്‍ക്കി ഭാഷയാണ് നമുക്ക് തന്നത്. ‘കക്കൂസ്’ എന്ന വാക്ക് ഡച്ചുഭാഷയുടെ ദാനമാണ്. ‘കൂലംകഷമായി നോക്കുമ്പോള്‍ പേനയും പെന്‍സിലും പേപ്പറുമൊക്കെ കടന്നുവരവുകളാണെന്ന് മനസ്സിലാകും.
കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട് പാലി, ഇന്റോ പോര്‍ച്ചുഗീസ്, ബൈബ്ലിക്കല്‍ ഹീബ്രു, സിലോണ്‍ പോര്‍ച്ചുഗീസ്, അവെസ്താന്‍ തുടങ്ങി ഏതാണ്ട് ഇരുനൂറോളം ഭാഷകള്‍ ഇരുനൂറു വര്‍ഷങ്ങളിലൂടെ ഓരോന്നായി ഭൂമുഖത്തുനിന്ന് കാണാതെ പോയിട്ടുണ്ടത്രെ. അമരകോശവും, അര്‍ത്ഥശാസ്ത്രവും അഭിജ്ഞാനശാകുന്തളവും ലോകത്തിന് സംഭാവനചെയ്ത വിശ്വോത്തരവും പ്രാചീനവുമെന്ന് വാഴ്ത്തപ്പെട്ട സംസ്കൃതം പോലും ഇന്ന് നാശോന്മുഖമാണ്. യേശുക്രിസ്തുവിന്റെ സംസാരഭാഷയായിരുന്ന അറാമിക്കും അരങ്ങൊഴിയാന് കാത്തു നില്‍ക്കുകയാണ്. ഇതുപോലെ 2279 ഭാഷകള്‍ വേറെയുമുണ്ടത്രെ, ആട്ടം മതിയാക്കിയവരുടെ നീണ്ട ലിസ്റ്റില്‍.
സ്വയം പര്യാപ്തതയ്ക്ക് വളരെയധികം പ്രധാന്യം കൊടുക്കുന്നവരാണ് തമിഴന്മാര്. മിക്കവാറും എല്ലാ വാക്കുകള്‍ക്കും അവര്‍ സമാനപദം തിട്ടപ്പെടുത്തിയിട്ടുണ്ടാകും. ‘തൊലൈക്കാട്ചി’യും, ‘തൊലൈപേശി’യും ‘അലൈപേശി’യും, ‘പൊറിയാള’രും ‘ഗണിനി’യും പോലെ എത്രയോ പദങ്ങള്‍ തമിഴിനെ സമ്പന്നമാക്കുന്നുണ്ട്. ‘ടൈപ്പ് റൈറ്റര്‍’ തമിഴന് ‘തട്ടച്ചുയന്ത്ര’മാണെങ്കില്‍ മലയാളിക്ക് അത് ‘മുദ്രാക്ഷരമര്ദ്ദനയന്ത്ര’മാണ്. ‘സ്വിച്ച്’ ‘വൈദ്യുതഗമനാഗമനിയന്ത്രിണി’യാണ് മലയാളിക്ക്. അതിനെ ‘മിന് കടത്തി’യെന്ന് വിളിച്ച് വളരെ ലളിതമാക്കി കളയുകയാണ് തമിഴന് ചെയ്യുന്നത്. അതികൊണ്ടു തന്നെ പ്രയോഗികമായ ആശയവിനിമയത്തിന് സുമമല്ലാതാവുകയാണ് മലയാളിയുടെ സമാനപദനത്തിന്റെ കണ്ടെത്തലുകള്‍. എല്ലാ അങ്ങനെയാണെന്നല്ല ‘ഇവശഹറ ൃേമളളശരസശിഴ’ എന്ന വാക്കിന് സമാനപദമായി ‘കുട്ടിക്കടത്തല്‍’ എന്ന വാക്ക് ഈയിടെ ഒരു പത്രത്തില്‍ കാണുകയുണ്ടായി.
ലോമെങ്ങും മാതൃഭാഷയുടെ പ്രധാന്യം ഉറപ്പിച്ചൂട്ടുന്ന ദിവസമാണ് ഫെബ്രുവരി 21. മറ്റേതൊരു ഭാഷയേക്കാളും സ്വന്തം ഹൃദയനാദംപോലെ പ്രിയങ്കരവും മനോഹരവുമാണ് അവനവന്റെ മാതൃഭാഷയെന്ന് ഓര്‍മ്മപ്പെടുത്തുന്ന ദിവസം. സ്വന്തം വികാരങ്ങളും വിചാരങ്ങളും പ്രതിഫലിപ്പിക്കാന്‍ മാതൃഭാഷയേക്കാള്‍ ഭേദപ്പെട്ടതായി മറ്റൊരു മാധ്യമമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ദിവസം. സ്വന്തം ഭാഷയെ പരിപുഷ്ടിപ്പെടുത്താനും അത് അടുത്ത തലമുറയ്ക്ക് കൈമാറാനുമുള്ള ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന ദിവസം. സ്വന്തം ഭാഷ സംസാരിക്കുകകൊണ്ട് വിലകുറഞ്ഞുപോകുമോ എന്ന് ഭയപ്പെടുന്നവര്‍ക്ക് അതുപയോഗിക്കുന്നത് മാനക്കേടാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് മാതൃഭാഷയുടെ പ്രധാന്യത്തെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചും ബോധ്യമിലാലത്തവര്ക്ക് ഒരു താക്കീതുകൂടിയായ ദിവസം. ‘മാതൃഭാഷയുടെ ഉറപ്പുള്ള പാറയിന്മേലാവണം നാട്ടിന്‍പുറത്തെയും നഗരത്തിലെയും കുട്ടികള്‍ വളര്‍ച്ചയുടെ അടിത്തറ പണിയുന്നത് എന്ന മഹാത്മജിയുടെ വാക്കുകള്‍ അര്‍ത്ഥവത്താകുന്ന ദിവസം. ഈ പുണ്യദിവസത്തിന്റെ പുനരാവര്ത്തികള്ക്കും ഫലപ്രാപ്തിക്കുമാവട്ടെ ഓരോ ഭാഷാ സ്നേഹിയുടെയും ഉദ്യമങ്ങളത്രെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: