പെരിയ: സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സിപിഎമ്മിന്റെ ചുവപ്പ് ഭീകരതക്കെതിരെ പ്രചരണം നടത്തിയപ്പോള്‍ അതിനെ കോണ്‍ഗ്രസ് നിസാരവല്‍ക്കരിക്കുകയും തള്ളിപ്പറയുകയും ചെയ്തതു കൊണ്ടാണ് രണ്ട് യുവാക്കളുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമായതെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി പറഞ്ഞു. പെരിയയില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഇനിയെങ്കിലും തിരുത്താന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാവണം. തിന്മകളെ ഒരുമിച്ച് നേരിടുന്നതിന് പകരം അധികാരത്തിന് വേണ്ടി സിപിഎമ്മുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസിനുള്ള തിരിച്ചടിയാണ് ഈ സംഭവം. മരണപ്പെട്ടവരുടെ കുടുംബത്തോട് ആത്മര്‍ത്ഥതയുണ്ടെങ്കില്‍ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. ഒരുനാടാകെ ഒന്നിച്ച് മുന്നേറുമ്പോള്‍ ആ ഒഴുക്കിനെ ഇല്ലാതാക്കുകയെന്നാണ് സിപിഎം നയം. അതുകൊണ്ട് തന്നെയാണ് കല്യോട്ട് കഴകത്തിലെ പെരുങ്കളിയാട്ടത്തിന്റെ ആഘോഷക്കമ്മറ്റി രൂപീകരണ ദിവസം തന്നെ കൊലപാതത്തിന് തെരഞ്ഞെടുത്തത്. ഇരട്ടക്കൊലപാതകത്തിനെതിരെ ബുദ്ധി ജീവികളും സാസ്കാരിക നായകന്മാരും പ്രതികരിക്കാതെ മൗനം പാലിക്കുന്നത് ചുവപ്പ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണ്. പ്രതികളെ ജനത്തിന് മുന്നില്‍ തള്ളിപറയുന്ന സിപിഎം തന്നെയാണ് അവരെ സംരക്ഷിക്കുന്നതെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: