തളിപ്പറമ്പ്: കേരളത്തില്‍ ടൂറിസത്തിന് ഏറെ സാദ്ധ്യതകള്‍ ഉണ്ടെന്നും അത് ശരിയാംവണ്ണം വിനിയോഗിക്കാന്‍ സാധിക്കണമെന്നും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രാലയവും കേരള ടൂറിസം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്വദേശ് ദര്ശന് പദ്ധതിയുടെ ഭാഗമായുള്ള മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം സര്ക്ക്യൂട്ടിന്റെ പ്രവൃത്തി തളിപ്പറമ്പില്‍ കുപ്പം പുഴയോരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്തര മലബാറിലെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് പുതിയ മാനം നല്കുന്ന മലബാറിലെ പ്രധാന നദികളെ കൂട്ടിയിണക്കിക്കൊണ്ടുള്ള പദ്ധതിയാണ് ടൂറിസം സര്‍ക്യൂട്ട്. ഇതിന്റെ ഭാഗമായി ടെര്‍മിനല്‍, അത്യാധുനിക ബോട്ട് ജട്ടി തുടങ്ങിയ അനുബന്ധ സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
കുപ്പം പുഴയോരത്ത് നടന്ന പരിപാടിയില്‍ കണ്ണൂര്‍ എംപി പി.കെ.ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ്, തളിപ്പറമ്പ് നഗരസഭ ചെയര്മാന് അള്ളാംകുളം മഹമ്മൂദ്, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും കണ്ണൂര്‍ ജില്ല കളക്ടര്‍ മിര്‍ മുഹമ്മദലി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: