കണ്ണൂര്‍: മലബാറിന്റെ സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെയും നേതൃത്വത്തില്‍ മാങ്ങാട്ടുപറമ്പില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ സെന്റര്‍ നാളെ വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. മന്ത്രി ഇ.പി.ജയരാജന് അധ്യക്ഷത വഹിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ മലബാറിലെ പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും യുവസംരഭകരുടെ സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയുമാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ ന്റെറിലൂടെ ലക്ഷ്യമിടുന്നത്.
നഷ്ടത്തിലായ ക്ലെയ്സ് ആന്റ് സെറാമിക്സ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ സെന്ററിന് തുടക്കം കുറിക്കുന്നത്. 23000 ചതുരശ്ര അടിയിലാണ് ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
മലബാര്‍ ഇന്നൊവേഷന് ഓണ്‍ട്രപ്രണര്‍ഷിപ്പ് സോണിനാണ് (മൈ സോണ്‍) സെന്ററിന്റെ നടത്തിപ്പ് ചുമതല. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്കുന്നതിനോടൊപ്പം തൊഴില്‍ദാതാക്കളായി സംരഭകരെ മാറ്റുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മലബാര്‍ ഇന്നൊവേഷന് ഓണ്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ ചെയര്മാന് ശീലന്‍ സുഗുണന് വ്യക്തമാക്കി. ഇതിനായി ലോകത്തിന്റെ വിവിധ ഐടി മേഖലകളിലുള്ള പരിചയസമ്പന്നരായ ടീമിന്റെ സേവനവും ലഭ്യമാക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെസാധ്യതയും സെന്ററിന് പ്രയോജനപ്പെടുത്താനാകും. 305 സീറ്റുകളുള്ള ഇന്‍ക്യുബേഷന്‍ സെന്ററിന്റെ 60 ശതമാനം സീറ്റുകളും ഇതിനോടകം ബുക്കുചെയ്യപ്പെട്ടു കഴിഞ്ഞതായി മൈസോണ്‍ എംഡി കെ.സുഭാഷ് ബാബു അറിയിച്ചു. കണ്ണൂര്‍, കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംരഭങ്ങളാണ് ഇതില്‍ കൂടുതലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: