കൊച്ചി: ഇടതുപക്ഷ സര്‍ക്കാര്‍ ചര്‍ച്ച് ബില്ലുമായി മുന്നോട്ടു പോകില്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഉറപ്പു നല്‍കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ്. അല്ലാത്തപക്ഷം ഇടതു മുന്നണിക്ക് തിരിച്ചടി നല്‍കും. ബില്ലിനെതിരെ ആരംഭിക്കുന്ന സമരങ്ങളുടെ സൂചനയായി മാര്‍ച്ച് മൂന്നിന് എല്ലാ ഇടവകകളിലും കരിദിനമായി ആചരിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇടതു സര്‍ക്കാര്‍ വരുമ്പോഴെല്ലാം, 1957 മുതല്‍, ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിക്കാന്‍ ശ്രമിക്കാറുണ്ട്. സഭയുടെയും സമുദായത്തിന്റെയും വളര്‍ച്ചയും കെട്ടുറപ്പും തകര്‍ക്കുകയാണ് ചര്‍ച്ച് ബില്‍ ലക്ഷ്യം. സഭാ സ്ഥാപനങ്ങളിലും, പ്രവര്‍ത്തനങ്ങളിലും, രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കടന്നു കയറ്റം ഉണ്ടാകും. ക്രൈസ്തവ സഭകള്‍ക്കു മാത്രമായുള്ള പുതിയ ട്രൈബ്യൂണലിന്റെ രൂപീകരണം അനാവശ്യവും അനന്തവുമായ തര്‍ക്കങ്ങളിലേക്കും, കേസുകളിലേക്കും വഴിതെളിക്കുന്നതിനും അതിലൂടെ സഭയെ മുരടിപ്പിക്കുന്നതിനുമാണ്. സഭാ നേതൃത്വം സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ വരുത്താനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടാകുന്നതില്‍ പ്രതിഷേധമുണ്ട്. ചര്‍ച്ച് ബില്ലിനെ എന്തു വിലകൊടുത്തും നേരിടും.
ഈ രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ സിവില്‍ – ക്രിമിനല്‍ നിയമങ്ങള്‍ക്കും വിധേയമാണു സഭയുടെ പ്രവര്‍ത്തനങ്ങളും സ്വത്തുക്കളും. പിന്നെ എന്തിനാണ് ക്രൈസ്തവ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള ബില്‍. ചര്‍ച്ച് ബില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തള്ളിക്കളയണം. ഇല്ലെങ്കില്‍ സമാനസ്വഭാവമുള്ള എല്ലാ സംഘടനകളെയും സംയോജിപ്പിച്ചു ശക്തമായ സമരത്തിനും നിയമ പോരാട്ടത്തിനും കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ പി. ജെ. പാപ്പച്ചന്, സെക്രട്ടറി ബെന്നി ആന്റണി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: