ആലപ്പുഴ: സിപിഎമ്മും കോണ്‍ഗ്രസുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായി ബലാത്സംഗക്കേസില്‍ പ്രതികളായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിയേയും കെ.സി. വേണുഗോപാലിനേയും സര്‍ക്കാര്‍ സംരക്ഷിക്കുന്നു. സരിത എസ്. നായര്‍ നല്കിയ പരാതിയില്‍ ഇരുവര്‍ക്കും എതിരെ കേസെടുത്തിട്ട് നാലുമാസമായിട്ടും തുടര്‍നടപടി സ്വീകരിക്കാതെ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞുമാറുകയാണെന്നാണ് വിമര്‍ശനം. കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തത്.
സോളാര്‍ അന്വേഷണ കമ്മീഷനായ ശിവരാജ് കമ്മീഷന് റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഓരോരുത്തര്‍ക്കും എതിരെ പ്രത്യേകം പ്രത്യേകം പരാതി നല്കുകയാണെങ്കില് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സരിതയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലായിരുന്നു പരാതി നല്‍കിയത്.
പ്രഥമവിവര റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടി സ്വീകരിക്കാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ പോലും അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണ്, തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി രേഖാമൂലം പരാതി നല്‍കിയിട്ടും പ്രതികളെ പോലീസ് സംരക്ഷിക്കുന്നത്.
2014ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ സോളാറില്‍ ആരോപണ വിധേയനായ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പരസ്യമായി ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ സോളാര്‍ വിഷയം ചര്‍ച്ചയാക്കാതെ സിപിഎമ്മും ഇടതുപക്ഷവും വേണുഗോപാലിനെ സഹായിച്ചു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ അഴിമതിക്കെതിരെ സിപിഎം നടത്തിയ സമരങ്ങളെല്ലാം ഒത്തുതീര്‍പ്പ് സമരമായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ടി.പി ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ടാണ് സിപിഎമ്മിനെതിരെ അന്ന് ആരോപണം ഉയര്‍ന്നത്. ഇപ്പോഴും ഇരുപാര്‍ട്ടികളും അവിശുദ്ധ നീക്കുപോക്ക് തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ചാണ്ടിയേയും വേണുഗോപാലിനെയും സംരക്ഷിക്കുന്ന നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: