ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കടുത്ത തിരിച്ചടിക്കൊരുങ്ങുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ പിന്തുണ ഏറുന്നു. പാക്കിസ്ഥാന് ഒളിത്താവളമൊരുക്കിയിരിക്കുന്ന കൊടുംഭീകരന് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് വിലക്കുന്ന പ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിന്റെ നയതന്ത്ര ഉപദേശകന് ഫിലിപ്പി എറ്റിനെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ടെലിഫോണില്‍ വിളിച്ച് ഈ സുപ്രധാന നീക്കം അറിയിക്കുകയായിരുന്നു.
പാരീസില്‍ തുടരുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടേക്കണ്‍ ഫോഴ്സിന്റെ യോഗത്തില്‍ പാക്കിസ്ഥാനെതിരെ കര്‍ശന നിലപാടു സ്വീകരിക്കുമെന്നും ഫ്രാന്‍സ് പ്രതിനിധി അറിയിച്ചു. ഇപ്പോള്‍ ഈ സംഘടനയുടെ കരിമ്പട്ടികയിലാണ് പാക്കിസ്ഥാന്. ആ പട്ടികയില്‍ നിന്നു പുറത്തു കടക്കാനുള്ള ശ്രമം പാക്കിസ്ഥാന് ശക്തമാക്കുമ്പോഴാണ് യുഎന്‍ രക്ഷാസമിതി അംഗം കൂടിയായ ഫ്രാന്‍സ് ഇന്ത്യക്കു പിന്തുണ അറിയിച്ചത്.
മസൂദ് അസറിനെ നിരോധിക്കുന്ന പ്രമേയത്തെ ചൈന എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്ന ബോധ്യത്തോടെയാണ് ഫ്രാന്‍സിന്റെ നീക്കമെന്നാണ് പാരീസില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കു നല്കുന്ന പിന്തുണയ്ക്ക് പരിധികള്‍ ഇല്ലെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. ഇന്ത്യയിലെ പുതിയ ഇസ്രയേല്‍ സ്ഥാനപതി ഡോ. റോണ്‍ മാല്‍ക്കയാണ് നിലപാട് ആവര്‍ത്തിച്ചത്. ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്താണെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നോടു പറഞ്ഞതെന്ന് ഡോ. റോണ്‍ പറഞ്ഞു. ഭീകരാക്രമണം നടന്നപ്പോള്‍ത്തന്നെ പ്രധാനമന്ത്രി ഇന്ത്യയെ പിന്തുണ അറിയിച്ചിരുന്നു. ഇന്ത്യക്കു നല്കുന്ന പിന്തുണയ്ക്ക് ഉപാധികളും പരിധികളുമില്ലെന്നാണ് നെതന്യാഹു പ്രസ്താവിച്ചതെന്നും ഡോ. റോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: