വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യക്കു ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക വീണ്ടും രംഗത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിദേശകാര്യ വകുപ്പിന്റെ ഡെപ്യൂട്ടി വക്താവ് റോബര്‍ട്ട് പല്ലാഡിനോയും വ്യത്യസ്ത പ്രസ്താവനകളില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ചു.
ഭീകരമായ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. ആക്രമണത്തെ വളരെ ഗൗരവത്തോടെ നീരീക്ഷിച്ചു. വിവിധ തലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കും. സംഭവത്തെക്കുറിച്ച് ഉചിതമായ സമയത്ത് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കും, ട്രംപ് പറഞ്ഞു.
ഭീകരരെ നേരിടുന്നതില്‍ ഇന്ത്യക്കൊപ്പമാണെന്ന് റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു. ഇന്ത്യക്കുള്ള പിന്തുണ ശക്തമാണ്. ഉത്തരവാദികള്‍ക്കെതിരെ പാക്കിസ്ഥാന് കടുത്ത നടപടി സ്വീകരിക്കണം. പല്ലാഡിനോ ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം പാക്കിസ്ഥാനില്‍ സമ്മര്‍ദം ചെലുത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്. പ്രസിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തുടങ്ങിയവര്‍ വ്യത്യസ്ത പത്രക്കുറിപ്പുകളിലൂടെ ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഭീകരര്‍ക്ക് താവളമൊരുക്കുന്നത് അവസാനിപ്പിക്കാനും പാക്കിസ്ഥാനോട് ഇരുവരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: