ന്യുദല്‍ഹി: ശാരദ ചിട്ടി ഫണ്ട് കേസില്‍ സിബിഐയുടെ വാദം കേള്‍ക്കുന്നതില്‍ നിന്നും സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് നാഗേശ്വര റാവുവാണ് വാദം കേള്‍ക്കുന്നതില്‍ തടസ്സം പറഞ്ഞ് സ്വയം പിന്മാറിയത്.
നേരത്തെ സംസ്ഥാനത്തിന്റെ വക്കീലായി താന്‍ ഹാജരായിരുന്നെന്നും അതിനാല്‍ കേസില്‍ വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് റാവു പറഞ്ഞു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, നാഗേശ്വര റാവു, സഞ്ജീവി ഖന്ന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുന്നത് നീട്ടിവച്ചു. വാദം കേള്‍ക്കുന്ന ജഡ്ജിമാരിലൊരാള്‍ക്ക് വാദം കേള്‍ക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് നീട്ടിവയ്ക്കുന്നത്.
27ന് ജസ്റ്റിസ് റാവു ഇല്ലാത്ത ബെഞ്ച് കേസില്‍ വാദം കേള്‍ക്കും.
ഫെബ്രുവരി 18ന് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി മലായ് കുമാര്‍ ദേ, ഡിജിപി വീരേന്ദ്ര കുമാര്‍, കൊല്‍ക്കത്ത് പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ കോടതിയലക്ഷ്യത്തിന് വ്യത്യസ്ത സത്യവാങ്ങ്മൂലം സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. സിബിഐ ഇവര്‍ക്കെതിരെ നല്കിയ പരാതിയിലായിരുന്നു ഇവര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഫെബ്രുവരി അഞ്ചിന് ഇവരോട് കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: