കോഴിക്കോട്: ഉത്തരകേരളത്തിലെ അയ്യപ്പഭക്തരും ഹൈന്ദവവിശ്വാസികളും സമ്മേളിക്കുന്ന ഹൈന്ദവം അയ്യപ്പഭക്തസംഗമത്തിന് പതാക ഉയര്‍ന്നു. കോഴിക്കോട് കല്ലുത്താന്‍കടവില്‍ രാവിലെ നടന്ന ചടങ്ങില്‍ ചിന്മയാമിഷന് കോഴിക്കോട് മഠാധിപതി സ്വാമി ജിതാത്മാനന്ദ സരസ്വതി പതാക ഉയര്‍ത്തി. കനകദുര്‍ഗയുടെ ഭര്‍ത്തൃമാതാവ് സുമതിയമ്മ പതാക കൈമാറി.
ശബരിമല യുവതീപ്രവേശന വിധി കേരളത്തിലെ ഹൈന്ദവ സമൂഹത്തെ ഒന്നിപ്പിക്കുകയാണ് ചെയ്തതെന്ന് സ്വാമി ജിതാത്മാനന്ദ സരസ്വതി പറഞ്ഞു. ആചാര സംരക്ഷണത്തിനായി ഒറ്റക്കെട്ടായി ഹൈന്ദവ സമൂഹം മുന്നോട്ടു പോകണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കനകദുര്‍ഗ ചെയ്ത തെറ്റിന് ഹിന്ദുസമൂഹത്തോട് മാപ്പു ചോദിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷണ് പറഞ്ഞു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഈറോഡ് എന്‍. രാജന് അദ്ധ്യക്ഷനായി. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.സി. കൃഷ്ണവര്‍മ രാജ, സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന സെക്രട്ടറി കെ. ഷൈനു, മാതൃസമിതി കണ്‍വീനര്‍ ഉമാ അന്തര്‍ജനം തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളയില്‍ തൊടിയില്‍ ശ്രീ ഭഗവതി ക്ഷേത്രം മേല്‍ശാന്തി ടി.ഡി. ഹരീഷ് കുമാര്‍ ധ്വജപൂജയ്ക്ക് കാര്‍മികത്വം വഹിച്ചു.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലും ഇന്നലെ പതാകകള്‍ ഉയര്‍ന്നു. ആധ്യാത്മിക ആചാര്യന്മാര്, സാംസ്കാരിക നായകര്‍, സംഘടനാ പ്രതിനിധികള്‍, സ്വാഗതസംഘം ഭാരവാഹികള്‍, പൗരപ്രമുഖര്‍, മാതൃസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പതാകാദിനാചരണത്തിന് നേതൃത്വം നല്കി. ഫെബ്രുവരി 28നാണ് കോഴിക്കോട് കടപ്പുറത്ത് ഹൈന്ദവം അയ്യപ്പഭക്ത സംഗമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: