കോട്ടയം: ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം എന്‍എസ്എസ് തള്ളി. ഈ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ കര്‍ക്കശ നിലപാടുകള്‍ കൈക്കൊണ്ടിരിക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കുന്നതിനായി പെരുന്നയിലെത്തി ചര്‍ച്ച നടത്തുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇവരില്‍ നിന്നുണ്ടായത്. ആ വിഷയത്തില്‍ പിന്നീട് ചര്‍ച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കുമെന്നത് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്എസ് വിശ്വാസവിഷയത്തിലെടുത്ത നിലപാടില്‍ നിന്ന് വ്യതിചലിക്കില്ല, നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണ്, സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: