കാസര്‍കോട്: പെരിയയിലെ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന സിപിഎം നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഎം നേതാവ് വി.പി.പി. മുസ്തഫയാണ് അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലുമില്ലാത്ത വിധത്തില്‍ ചിതറിച്ച് കളയുമെന്ന് പ്രസംഗിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് മുസ്തഫ. ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ പീതാംബരന് അക്രമിക്കപ്പെട്ടതിനു രണ്ടു ദിവസം കഴിഞ്ഞ് ജനുവരി 7 നാണ് മുസ്തഫ പ്രസംഗം നടത്തിയത്. പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്.
ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന് നായരല്ല, ബാബുരാജല്ല, ആരുമില്ല, ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും, അതുകൊണ്ട് ഇതു കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്ഐ സമാധാന യോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞു കൊടുക്കണം.
നിങ്ങള്‍ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോയെന്നും മുസ്തഫ ചോദിക്കുന്നു. ഇതിനു ശേഷമാണ് കാസര്‍കോട് പെരിയയില്‍ കൃപേഷ്, ശരത്ലാല് എന്നീ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മുസ്തഫ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന പീതാംബരനാണ് കേസില്‍ ആദ്യം അറസ്റ്റിലായത്.
ഇരട്ട കൊലയ്ക്ക് മുമ്പു നടത്തിയ പ്രസംഗം കൊലപാതകത്തില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ഇരട്ടക്കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന് നേരത്തെ രംഗത്തെത്തിയിരുന്നു. പ്രാദേശിക നേതാക്കളുടെ പേരുകള്‍ സഹിതം വെളിപ്പെടുത്തിയാണ് കൃഷ്ണന്റെ ആരോപണം.
ഇപ്പോള്‍ അറസ്റ്റിലായ പീതാംബരന് എച്ചിലടുക്കം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നാല്‍ കൊലപാതകം നടന്നിരിക്കുന്ന കല്യോട് പ്രദേശത്തെ പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന് അറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും ബാലകൃഷ്ണന് അറിയാതെ വേറെ ബ്രാഞ്ചില്‍ ഉള്‍പ്പെട്ടവര്‍ ഇവിടെ ഒന്നും ചെയ്യില്ലെന്നും കൃഷ്ണന് ആരോപിക്കുന്നു. ഗംഗാധരന്, വത്സന് എന്നിവര്‍ക്ക് കൃപേഷുമായും ശരത് ലാലുമായും വ്യക്തി വൈരാഗ്യമുണ്ടായിരുന്നൂ.
ഇവര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണി മുഴക്കിയിരുന്നതായും കൃഷ്ണന് ആരോപിക്കുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തത്. പീതാംബരനില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ആവശ്യപ്പെട്ട കൃഷ്ണന് കൊല നടത്തുന്നതിനായി മറ്റ് പലരും പിന്നില്‍ പ്രവര്‍ത്തിക്കുകയും പണം ചെലവഴിച്ചതായും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: