ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം ഏഴിന് സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന തുല്യനീതി സംഗമത്തിനു മുന്നോടിയായുള്ള തുല്യനീതി സംഗമസന്ദേശ യാത്ര 24ന് കാസര്‍കോട് ആരംഭിക്കുമെന്ന് സമിതി പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്ററും, ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് നാലിന് കെപിഎംഎസ് ഉപദേശക സമിതി ചെയര്മാന് ടി.വി. ബാബു ഉദ്ഘാടനം ചെയ്യും. പത്ത് സമുദായസംഘടനകള്‍ ചേര്‍ന്നാണ് സംയുക്തസമിതി രൂപീകരിച്ചിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പര്യടനം നടത്തി മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.
പട്ടികവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുന്ന പത്തു ലക്ഷം പേരുടെ ഒപ്പു ശേഖരണവും യാത്രയിലുണ്ടാകും. പട്ടിക ജനതാ മെമ്മേറിയല്‍ അംഗീകരിച്ച് നടപ്പാക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്.
2017 ഒക്ടോബറില്‍ മുഖ്യമന്ത്രിക്കും, മറ്റു മന്ത്രിമാര്‍ക്കും ഇതു സംബന്ധിച്ച നിവേദനം നല്‍കിയെങ്കിലും ചര്‍ച്ചയ്ക്ക് പോലും തയാറായില്ലെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പട്ടികജാതി എംപിമാരായ കൊടിക്കുന്നില്‍ സുരേഷും, പി.കെ. ബിജുവും ഈ ജനവിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കെഎസ്എസ്എസ് ജനറല്‍ സെക്രട്ടറി മുളവന തമ്പി, ആര്. മുരളി, കെ. രാജപ്പന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: