ന്യൂദല്‍ഹി: മുംബൈ താരം ശ്രേയസ് അയ്യര്‍ ചരിത്രം കുറിച്ചു. ട്വന്റി 20ല്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിക്കുന്ന ഇന്ത്യന്‍ താരമെന്ന് റെക്കോഡ് ഇനി അയ്യര്‍ക്ക്് സ്വന്തം. സയ്യദ് മുഹ്താഖ് അലി ട്രോഫിയില്‍ സിക്കിമിനെതിരായ മത്സരത്തില്‍ 55 പന്തില്‍ 147 റണ്‍സ് അടിച്ചെടുത്താണ് അയ്യര്‍ റെക്കോഡ് പുസ്തകത്തില്‍ കയറിയത്. പതിനഞ്ച് സിക്സറും ഏഴു ഫോറും നേടി. ട്വന്റി 20 യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമാര്‍ന്ന നാലാം സെഞ്ചുറിയുമാണിത്്.
യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ റെക്കോഡാണ് അയ്യര്‍ മറികടന്നത്. കഴിഞ്ഞ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ഡയര്ഡെവിള് താരമായ പന്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പുറത്താകാതെ 128 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്.
മുംബൈ രണ്ടിന് 22 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിയുമ്പോള്‍ ക്രീസിലിലെത്തിയ ശ്രേയസ് അയ്യര്‍ സൂര്യ കുമാര്‍ യാദവുമൊത്ത് മൂന്നാം വിക്കറ്റില്‍ ഇരുനൂറില്‍ കുടുതല്‍ റണ്‍സുകള്‍ നേടി. മുംബൈ 20 ഓവറില്‍ നാലു വിക്കറ്റിന് 258 റണ്‍സ് എടുത്തു.
ട്വന്റി 20 യില്‍ ഉയര്‍ന്ന സ്കോര്‍ നേടിയ മറ്റ്് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്: മുരളി വിജയ് -127 ( 2010 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് – രാജസ്ഥാന് മത്സരത്തില്‍), സുരേഷ് റെയ്ന -126 (2018 സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍പ്രദേശ് – ബംഗാള്‍ മത്സരത്തില്‍), വീരേന്ദ്ര സേവാഗ് -122 (2014 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്ങ്സ് ഇലവന് പഞ്ചാബ് – ചെന്നൈ സൂപ്പര്‍ കിങ്ങ്സ് മത്സരത്തില്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: