മാഡ്രിഡ്: യുവന്റസിനെ ചിറകിലേറ്റി ചാമ്പ്യന്‍സ് ലീഗില്‍ കുതിക്കാമെന്ന സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മോഹങ്ങള്‍ക്ക്് തിരിച്ചടി. ആവേശഭരിതമായ ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ യുവന്റസിനെ വീഴ്ത്തി അത്ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കുളള ആദ്യപടി കടന്നു. ലാലിഗ ടീമായ അത്ലറ്റിക്കോ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുവന്റസിനെ തകര്‍ത്തുവിട്ടത്.
സ്പെയിനിന്റെ തലസ്ഥാനത്ത് റയല്‍ മാഡ്രിഡിനെ ഒട്ടേറെ മത്സരങ്ങളില്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ റൊണാള്‍ഡോയ്ക്ക് ഇന്നലെ സ്വന്തം ടീമിന്റെ പതനം കണ്ട് നിരാശനായി കളിക്കളം വിടേണ്ടിവന്നു. യുറോപ്പിലെ ടൂര്‍ണമെന്റുകളില്‍ യുവന്റസിനെ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് യുവന്റസ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്ന് പോര്‍ച്ചുഗീസ് താരമായ റൊണോയെ പൊക്കിയത്.
തട്ടുപൊളിപ്പന്‍ പ്രകടനമാണ് അത്ലറ്റിക്കോ ഹോം ഗ്രൗണ്ടില്‍ കാഴ്ചവെച്ചത്. അര്‍ഹിക്കുന്ന വിജയവും അവര്‍ പോക്കറ്റിലാക്കി. ജോസ് ഗിമെനസ്, ഡീഗോ ഗോഡിന് എന്നിവരുടെ ഗോളുകളാണ് അത്ലറ്റിക്കോയ്ക്ക് വിജയം സമ്മാനിച്ചത്.
ആദ്യ കടമ്പ കടന്നതേയുള്ളൂ. ഇനി ഒരു മത്സരം കൂടിയുണ്ട്. കഠിന പോരാട്ടം തന്നെ വേണ്ടിവരുമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാമെന്ന് അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോന് പറഞ്ഞു.
മൂന്നാമത് ഒരു ഗോള്‍ കൂടി വഴങ്ങാതിരുന്നത് ഭാഗ്യം തന്നെ.എന്തുകൊണ്ടെന്നാല്‍ 2-0 ന്റെ മത്സരഫലം മറികടക്കാന്‍ കഴിയും. അതിനാല്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് യുവന്റസ് കോച്ച് മസിമിലിയാനോ അലേഗ്രി പറഞ്ഞു.
അര്‍ഹിക്കുന്ന വിജയം തന്നെയാണ് സിമിയോണിന്റെ ടീം നേടിയത്. അന്റോയ്ന്‍ ഗ്രീസ്മാന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ബാറില്‍ തട്ടി മടങ്ങി. വാര് (വീഡിയോ അസിസ്റ്റന്‍ഡ് റഫറി) രണ്ട് തവണ യുവന്റസിന്റെ രക്ഷക്കെത്തി. ഡീഗോ കോസ്റ്റയെ ബോക്സിനുളളില് വീഴ്ത്തിയതിന് റഫറി വിധിച്ച പെനാല്‍റ്റി വാര് റദ്ദാക്കി. ഗിമെനസ് ആദ്യ ഗോള്‍ അടിക്കുംമുമ്പ് അല്‍വാറോ മോറാട്ടയുടെ ഹെഡര്‍ യുവന്റസിന്റെ വലയില്‍ കയറിയതാണ്. പക്ഷെ വാര് ഗോള്‍ അനുവദിച്ചില്ല.
തലയെടുപ്പുമായി മാഡ്രിഡില്‍ വീണ്ടുമെത്തിയ റൊണാള്‍ഡോയെ അത്ലറ്റിക്കോയുടെ പ്രതിരോധനിര അനങ്ങാന്‍ അനുവദിച്ചില്ല. ഒരിക്കല്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് ഒരവസരം കിട്ടിയത്. പക്ഷെ മുപ്പത് വാര അകലെ നിന്ന് റൊണാള്‍ഡോ തൊടുത്തുവിട്ട കിടിലന്‍ ഷോട്ട് അത്ലറ്റിക്കോ ഗോളി ജാന്‍ ഒബ്ളാങ്ക് ബാറിന് മുകളിലൂടെ കുത്തിയകറ്റി.
രണ്ടാം പകുതിയിലാണ് അത്ലറ്റിക്കോ രണ്ട് ഗോളും കുറിച്ചത്. 78-ാം മിനിറ്റില്‍ ഗിമെനസും 83-ാം മിനിറ്റില്‍ ഡി. ഗോഡിനും യുവന്റസിന്റെ വലകുലുക്കി.
പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദ മത്സരം അടുത്തമാസം 13 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: