ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയിലെ സോപോറില്‍ ഇന്ന് പുലര്‍ച്ചയോടെ ഭീകരരുമായി സൈന്യം ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നു. ലഷ്കര്‍ ഭീകരരെയാണ് സൈന്യം വളഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് സൈന്യം തിരിച്ചടിച്ചു.
അതേസമയം, ജയ്ഷെ മുഹമ്മദിനു പിന്നാലെ പുല്‍വാമ മാതൃകയില്‍ ഇന്ത്യയിലെ സൈനികര്‍ക്കും അര്‍ധസൈനികര്‍ക്കും നേരെ ആക്രമണം നടത്തുമെന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹിസ്ബുള്‍ ഓപ്പറേഷനല്‍ കമാന്‍ഡര്‍ റിയാസ് എ. നയ്ക്ക് പുറത്തുവിട്ട 17 മിനിറ്റ് ശബ്ദസന്ദേശത്തിലാണ് ഇനിയും ആക്രമണം നടത്തുമെന്ന ഭീഷണിയുള്ളത്. ഇതിനെ തുടര്‍ന്ന് കാശ്മീരില്‍ സുരക്ഷ ശക്തമാക്കി.
അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ സൈനികരെ കൊണ്ടുപോകുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കരസേന, സിആര്‍പിഎഫ്, ബിഎസ്എഫ് ഭടന്മാരെ ഒരുമിച്ചായിരിക്കും ഇനി വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക. ഈ സമയങ്ങളില്‍ പൊതുഗതാഗതം നിര്‍ത്തിവെയ്ക്കും. സൈനികര്‍ക്കുള്ള ഇടത്താവളങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: