ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഇന്ത്യക്ക് നിര്‍ണായക വിജയം. പുല്‍വാമ ഭീകരാക്രണത്തില്‍ ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് അപലപിക്കുന്ന പ്രമേയത്തില്‍ ചൈന ഒപ്പിട്ടു. രക്ഷാസിമിതിയിലെ എല്ലാ അംഗങ്ങളുടേയും പിന്തുണയോടെ പ്രമേയം പാസാക്കി. പുല്‍വാമ ഭീകരാക്രണത്തെ ശക്തമായി അപലപിക്കുന്ന പ്രമേയത്തില്‍ ജെയ്ഷെ മുഹമ്മദിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.
രണ്ടു വാചകങ്ങള്‍ ചൈന എതിര്‍ത്തു
ജെയ്ഷെയുടെ സ്ഥാപകനും ആഗോള ഭീകര കുറ്റവാളിയുമായ മസൂദ് അസറിന് നിരോധനമേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം എതിര്‍ത്ത ചൈന രക്ഷാസമിതി പ്രമേയത്തെ പിന്തുണച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ്. ആഗോള തലത്തില്‍ ചൈനയ്ക്ക് കടുത്ത സമ്മര്‍ദമാണ് നേരിടേണ്ടി വന്നത്. ഇന്ത്യ നിര്‍ദേശിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രമേയം അവതരിപ്പിച്ചതെന്നതാണ് ശ്രദ്ധേയം. ജെയ്ഷെ മുഹമ്മദിന്റെ പേരുള്പ്പെടുത്തുന്നതിനെയാണ് ചൈന ആദ്യം എതിര്‍ത്തത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ എല്ലാ അംഗരാഷ്ട്രങ്ങളും ഇന്ത്യക്കു സഹായം നല്കാന് രക്ഷാസമിതി ആവശ്യപ്പെടുന്നു എന്ന ഭാഗവും ചേര്‍ക്കാന്‍ ചൈന സമ്മതിച്ചില്ല. എന്നാല്‍, അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ് തുടങ്ങിയ മറ്റു സ്ഥിരാംഗങ്ങളും താല്‍ക്കാലിക അംഗങ്ങളും ഇന്ത്യയെ പിന്തുണച്ചതോടെ ചൈന ഒറ്റപ്പെട്ടു.
ഇതേത്തുടര്‍ന്നാണ് മുന്‍ നിലപാടില്‍ നിന്നു മാറാന്‍ ചൈന നിര്‍ബന്ധിതമായത്. ചൈന കൂടി ഒപ്പിട്ട് അംഗീകരിച്ച, ജമ്മുകശ്മീരിലെ ഹീനവും ഭീരത്വം നിറഞ്ഞതുമായ ജെയ്ഷെ മുഹമ്മദിന്റെ ചാവേര്‍ ആക്രമണത്തെ രക്ഷാസമിതി ശക്തമായി അപലപിക്കുന്നു, എന്ന പ്രമേയമാണ് രക്ഷാസമിതി പാസാക്കിയത്.
ഇന്ത്യക്കനുകൂലമായി ഫ്രാന്‍സിന്റെ സമാന്തര നീക്കം
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ഇസ്രായേല്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യക്കു പിന്തുണയുമായി എത്തി. രക്ഷാസമിതിയില്‍ ഇന്ത്യക്ക് അനുകൂല നിലപാട് എടുക്കുമെന്ന് ഫ്രാന്‍സ് തുറന്നു പ്രഖ്യാപിച്ചു. ഇന്ത്യക്കു നല്കുന്ന പിന്തുണയ്ക്ക് പരിധികള്‍ ഇല്ല എന്നാണ് ഇസ്രായേല്‍ പറഞ്ഞത്.
ഇന്നലെ രക്ഷാസമിതി യോഗം ചേര്‍ന്നപ്പോള്‍ ഇത്തരത്തിലൊരു പ്രമേയം അംഗീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. എന്നാല്‍, മസൂദ് അസറിനു നിരോധനമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രമേയം പാസാക്കുന്നതിനായി ഫ്രാന്‍സ് സമാന്തര ശ്രമം ആരംഭിച്ചിരുന്നു. മസൂദിന്റെ കാര്യത്തില്‍ 2009ലും 2016ലും ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചതും 2016ല്‍ ചൈന ഇതിനെ എതിര്‍ത്തതും ഫ്രാന്‍സ് ചൂണ്ടിക്കാട്ടിയെന്നാണ് യുഎന്നില്‍ നിന്നു ലഭിക്കുന്ന സൂചന. ഇത് ചൈനയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.
ഇതോടെ ജെയ്ഷെ മുഹമ്മദിന്റെ പേരെടുത്തു പറയുന്ന പ്രമേയത്തെ അംഗീകരിക്കാന്‍ ചൈന തയാറാവുകയായിരുന്നു. ഭീകരര്‍ക്കു സഹായം നല്‍കുന്നവര്‍ക്ക് ശക്തമായ താക്കീതു നല്‍കുന്നതായും രക്ഷാസമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. സാമ്പത്തിക സഹായമുള്‍പ്പെടെ നല്കി ഭീകരസംഘടനകളെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും വേണം. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ എല്ലാ അംഗരാഷ്ട്രങ്ങളും ഇന്ത്യക്കു പിന്തുണ നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഭീകരതയ്ക്ക് എതിരായ രക്ഷാസമിതി പ്രമേയങ്ങളോട് പ്രതിബദ്ധത പുലര്‍ത്താനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനുമുള്ള ബാധ്യത എല്ലാ രാജ്യങ്ങള്‍ക്കുമുണ്ടെന്നും പ്രമേയം ഓര്‍മപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: