കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം നേതൃത്വം നെട്ടോട്ടത്തില്‍. അവരുടെ പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ. പീതാംബരന് റിമാന്‍ഡില്‍. പാര്‍ട്ടി പറയാതെ പീതാംബരന് കൊല്ലില്ലെന്ന അയാളുടെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. കുടുംബത്തെ സ്വാധീനിക്കാനുള്ള ശ്രമം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ കുടുംബങ്ങല്‍ കോടതിയെ സമീപിക്കുന്നത്. ജനുവരി ഏഴിന് സിപിഎം സെക്രട്ടറിയേറ്റ് അംഗം വി.പി.പി.മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്ത് വന്നത്…
ഇങ്ങനെ എല്ലാ വശത്തു നിന്നും സിപിഎമ്മിനു മേല്‍ കുരുക്കു മുറുകുകയാണ്. അന്വേഷണം ലോക്കല്‍ കമ്മിറ്റിക്ക് മുകളിലേക്ക് നീളാതിരിക്കാനായി നെട്ടോട്ടമോടുകയാണ് അവര്‍.
പീതാംബരനടക്കം നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയതു ചട്ടംചാലിനടുത്തെ പാര്‍ട്ടി ഓഫീസില്‍. മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത് സംബന്ധിച്ച് അറസ്റ്റിലായവര്‍ മൊഴി നല്കി. തിങ്കളാഴ്ച പുലര്‍ച്ചെ വരെ അവര്‍ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരം പുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് സിപിഎം നേതാക്കളുടെ സഹായം ലഭിച്ചിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധീന മേഖലയിലാണ് പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്.
പിന്നീടു നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന് ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. സിപിഎം പ്രവര്ത്തകന് ശാസ്താ ഗംഗാധരന്റെ റബ്ബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ നിന്നുമാണ് ഇരുമ്പുദണ്ഡുകളും തുരുമ്പിച്ച വടിവാളും കണ്ടെടുത്തത്. പൂര്‍ണമായും തുരുമ്പിച്ച ഈ വാള് കൊണ്ട് ഇത്ര മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മൂര്‍ച്ചയേറിയതും കനമുള്ളതുമായ ആയുധം കൊണ്ടുമാത്രമേ ഇത്രയും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്.
സിപിഎം ഭരണത്തില്‍ നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ തന്നെ രംഗത്ത വന്നതും സിപിഎമ്മിന് കൂടുതല്‍ തലവേദനയായി. സിപിഎമ്മിന്റെ സമീപകാല പ്രവൃത്തികളും ചരിത്രവുമറിയുന്ന ആരും തന്നെ ഈ കൃത്യം പീതാംബരന് തനിച്ചു തീരുമാനിച്ച് നടപ്പാക്കിയതാണെന്ന് വിശ്വസിക്കുന്നില്ല. പീതാംബരന്റെ കുടുംബത്തില്‍ നിന്ന് പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങള്‍ വരാതിരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍.
അന്വേഷണം ക്രൈംബ്രാഞ്ചിന് പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഇന്നലെ രാത്രി ഡിജിപി ഉത്തരവിറക്കി. സിബിഐ അന്വേഷണ ആവശ്യം ശക്തമായതിന് പിന്നാലെയാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: