ഗുരുവായൂര്‍: ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് ആറാം വിളക്ക് ദിവസമായ ഇന്നു മുതല്‍ ശ്രീ ഗുരുവായൂരപ്പന് വിളക്കെഴുന്നെള്ളിപ്പിനായി സ്വര്‍ണക്കോലത്തിലെഴുന്നെള്ളും. വര്‍ഷങ്ങളോളം കാലപഴക്കമുള്ള ഈ കോലത്തിന് ചുറ്റും പ്രഭാമണ്ഡലം വലയം ചെയ്ത മുരളീധര വിഗ്രഹമാണ് മനോഹരമായി ആലേഖനം ചെയ്തിട്ടുള്ളത്.
സ്വര്‍ണക്കോലത്തില്‍ മലര്‍ന്ന പൂക്കളുള്ള കോലങ്ങള്‍ വളരെ അപൂര്‍വമായേ കാണുകയുള്ളു. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയിട്ടുള്ളതാണ് പ്രഭാമണ്ഡലം. കൂടാതെ തിരുവിതാംകൂര്‍ മഹാരാജാവ് ആനത്തറവാട്ടിലെ ഗജകേസരി പഴയ പത്മനാഭന് സമ്മാനിച്ച വീരശൃംഖല, മരതകപ്പച്ച, ഇളക്കതാലിയോട് കൂടിയ പത്ത് പൂക്കള്‍ എന്നിവയും, വെള്ളികൊണ്ട് പൊതിഞ്ഞ പീഠവുമായുള്ളതാണ് ഭഗവാന്റെ സ്വര്‍ണക്കോലം. വെള്ളികൊണ്ട് പൊതിഞ്ഞ പീഠത്തിലാണ് ഭഗവാന്റെ തിടമ്പ് വച്ചുള്ള എഴുന്നള്ളിപ്പ്.
ഇന്ന് ഉച്ചക്ക് മൂന്നിന് കാഴ്ച്ചശീവേലി മുതലാണ് ഭഗവാന് സ്വര്ണക്കോലത്തിലെഴുന്നെള്ളുന്നത്. ഉത്സവനാളുകളില്‍ ആറാം വിളക്ക് മുതല്‍ ആറാട്ടു വരേയും, ഏകാദശീ നാളുകളില്‍ നാല് ദിവസവും, അഷ്ടമിരോഹിണിക്കും മാത്രമാണ് ഭഗവാന് സ്വര്ണക്കോലത്തിലെഴുന്നെള്ളുക. ഉത്സവനാളുകളിലെ പള്ളിവേട്ടയ്ക്കും, ആറാട്ടിനും ഭഗവാന് തന്റെ പ്രജകളെ കാണാനായി ക്ഷേത്രത്തിന്റെ പുറത്തേക്കെഴുന്നെള്ളുന്നതും ഈ കോലത്തില്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: