തൃശൂര്‍: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പേരില്‍ രാഷ്ട്രീയ നേട്ടത്തിനായി ഫോട്ടോഷോപ്പ് വിദ്യയുമായി സംസ്ഥാന കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍. പ്രധാനമന്ത്രി എന്നത് ചുരുക്കി പിഎംകിസാന്‍ സമ്മാന്‍ നിധിയെന്നാക്കി, കൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും തന്റെയും ഫോട്ടോ ചേര്‍ത്ത് പോസ്റ്ററാക്കി മന്ത്രി ഫേസ് ബുക്കിലിട്ടു.
പക്ഷേ, സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിയെ പരിഹസിച്ച് ആയിരക്കണക്കിന് കമന്റുകളും ട്രോളുകളും നിറഞ്ഞതോടെ സുനില്‍കുമാറിന് അത് പിന്‍വലിക്കേണ്ടി വന്നു. തുടര്‍ന്ന് പിണറായിയുടേയും തന്റെയും ചിത്രങ്ങള്‍ ഒഴിവാക്കി പുതിയ പോസ്റ്റിട്ടു. അതിലും പ്രധാനമന്ത്രിയെന്ന് പറയാതെ പിഎം എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
സാധാരണക്കാരെ കബളിപ്പിക്കാനും പദ്ധതിയുടെ ക്രെഡിറ്റ് ചുളുവില്‍ തട്ടിയെടുക്കാനുമുള്ള വിലകുറഞ്ഞ തന്ത്രമാണ് സംസ്ഥാന കൃഷിമന്ത്രി പയറ്റിയത്. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയില്‍ റോളൊന്നുമില്ലെന്നും പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിതെന്നും ചൂണ്ടിക്കാട്ടിയാണ് നൂറുകണക്കിന് വിമര്‍ശകര്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
കേന്ദ്ര പദ്ധതികള്‍ തങ്ങളുടേതെന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു. തൊഴിലുറപ്പ് പദ്ധതി കൂലിവര്‍ധനവ്, അങ്കണവാടി ടീച്ചര്‍മാരുടെ ശമ്പള വര്‍ധനവ്, പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതി തുടങ്ങിയവയൊക്കെ തങ്ങളുടെ പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: