സോള്‍: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തെ ആഗോള സാമ്പത്തിക വളര്‍ച്ച, അന്താരാഷ്ട്ര സഹകരണം, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തല്‍ എന്നിവയും ഒപ്പം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്കിയ സംഭാവനകള്‍ക്കും ലോക സമാധാന പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് മോദിക്ക് പുരസ്കാരം നല്‍കിയത്.
പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും 14ാമത്തെ വ്യക്തിയുമാണ് നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കോഫീ അന്നന്, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ ഗണത്തില്‍ മോദിക്ക് മുമ്പ് സോള്‍ പുരസ്കാരം നേടിയ മുന്‍ഗാമികള്‍. 1990 ലെ ഒളിമ്പിക്സിന് പിന്നാലെയാണ് സോള്‍ സമാധാന പുരസ്കാരം ദക്ഷിണ കൊറിയ നല്കി തുടങ്ങിയത്.
അതിനിടെ ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കേണ്ട സമയമാണിതെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഓരോ രാജ്യങ്ങളും ഭീകരവാദ മുക്തമാക്കണമെന്നും സോളില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മോദി അറിയിച്ചു.
സന്ദര്‍ശനത്തിനിടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടന്ന ചര്‍ച്ചയില്‍ വ്യാപാര നിക്ഷേപങ്ങളിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ- സുരക്ഷ ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ധാരണയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: