ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യന്‍ ആക്രമണം ഭയന്ന് പാകിസ്ഥാന്. സൈനികരുടെ ചികിത്സക്ക് തയ്യാറെടുക്കാന്‍ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്കടക്കം പാകിസ്ഥാനിലുള്ള പ്രമുഖ ആശുപത്രികള്‍ക്ക് പാക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.
യുദ്ധമുണ്ടാവുകയാണെങ്കില്‍ അടിയന്തിര സൈനിക സഹായത്തിന് സജ്ജരാകാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം വിലയിരുത്താന്‍ വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ സൈനിക നേതാക്കളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഏതു നിമിഷവും ഇന്ത്യന്‍ ആക്രമണം പ്രതീക്ഷിച്ചു കൊള്ളാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതായാണ് സൂചന.
യുദ്ധം മുന്നില്‍ക്കണ്ട് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിക്കൊള്ളാന്‍ പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്കും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. സംഘങ്ങളായുള്ള കൂടിച്ചേരല്‍ ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനുമാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
കശ്മീര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ആഗോളതലത്തില്‍ കരുക്കള്‍ ശക്തമാക്കുമെന്ന ഇന്ത്യയുടെ പ്രസ്താവനയെയും ഭയപ്പാടോടെയാണ് പാകിസ്ഥാന് നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: