പാരീസ്: സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎ) ചാരപ്പട്ടികയില്‍ പാക്കിസ്ഥാന് തുടരും. അടുത്ത സപ്തംബറിനു മുമ്പ് തൃപ്തികരമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാരീസില്‍ നടക്കുന്ന എഫ്എടിഎ യോഗം മുന്നറിയിപ്പു നല്കി. ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിക്കുന്നത് തടയണമെന്ന് പാക്കിസ്ഥാന് അന്ത്യശാസനം നല്കി. രാജ്യങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആഗോള സംഘടനയാണ് എഫ്എടിഎ.
പുല്‍വാമ ഭീകരാക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നിട്ടും ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു. ഈ സഹായമാണ് അവരെ നിലനിര്‍ത്തുന്നത്. ഇത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ വേണം, യോഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നതില് വ്യക്തമായ തെളിവുകള്‍ ലഭിച്ചപ്പോഴാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പാക്കിസ്ഥാനെ ചാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ സപ്തംബറില്‍ റിപ്പോര്‍ട്ടു വരുന്നതു വരെ കാത്തിരിക്കാന്‍ യോഗം തീരുമാനിച്ചു. ജെയ്ഷെ മുഹമ്മദിന് പാക്കിസ്ഥാന് സാമ്പത്തികസഹായം നല്‍കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ ഇന്ത്യയുടെ പ്രതിനിധി യോഗത്തില്‍ അവതരിപ്പിച്ചു.
കഴിഞ്ഞ മാസം പാക്കിസ്ഥാന് നല്കിയ ഇടക്കാല റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് യോഗം വിലയിരുത്തി. താലിബാന്, ജെയ്ഷെ, ലഷ്കര്‍ ഇ തൊയ്ബ തുടങ്ങി എട്ടു ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാനില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് എഫ്എടിഎയ്ക്കു വ്യക്തമായ തെളിവു കിട്ടിയിരുന്നു. ഇതു തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കാനാണ് നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ മാസം നല്കിയ റിപ്പോര്‍ട്ടില്‍ വളരെ ശുഷ്കമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്.
യോഗത്തില്‍ അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കു ശക്തമായ പിന്തുണ നല്കി. സപ്തംബറിലെ യോഗത്തില്‍ ഇരുപത്തേഴിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് തൃപ്തികരമല്ലെങ്കില്‍ പാക്കിസ്ഥാനു കനത്ത തിരിച്ചടിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: