മലപ്പുറം: സൈന്യത്തെ അവഹേളിച്ച് ക്യാമ്പസിനുള്ളില്‍ പോസ്റ്ററുകള്‍ പതിച്ച മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ മലപ്പുറം കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പോസ്റ്ററുകള്‍ കാമ്പസില്‍ പതിച്ചതിനാണ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ് രീരാ, ഒന്നാം വര്‍ഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹാരിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഗവ. കോളേജില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റാഡിക്കല്‍ സ്റ്റുഡന്റ് ഫോറം (ആര്‍എസ്എഫ്) എന്ന സംഘടനയുടെ നേതാക്കളാണിവര്‍. റിന്‍ഷാദ് രീരാ മുമ്പ് ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
സൈന്യം മുസ്ലീങ്ങളായ കശ്മീരികളെ ഉപദ്രവിക്കുകയാണെന്നും സൈന്യത്തിനെതിരെ അണിചേരണമെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ വ്യാഴാഴ്ച രാവിലെയാണ് ക്യാമ്പസില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിലെ പരാമര്‍ശങ്ങള്‍ രാജ്യവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ കോളേജ് അധികൃതര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്കിലും വാട്സ്ആപ്പിലും നിരന്തരം മതതീവ്രവാദ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന റിന്‍ഷാദിനെ പോലീസ് കുറച്ചുനാളുകളായി നിരീക്ഷിച്ച് വരികയായിരുന്നു.
മനഃപൂര്‍വം രാജ്യവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതിന് ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 (എ) പ്രകാരമാണ് കേസെടുത്തത്. 27ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: