ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് പാക്കിസ്ഥാന്. സൈനികരെ ചികിത്സിക്കുന്നതിനായി എല്ലാവിധ സൗകര്യവും ഒരുക്കി സജ്ജമാകണമെന്ന് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ഇന്ത്യയുടേതെന്ന സംശയത്താല്‍ സ്വന്തം എയര്‍ക്രാഫ്റ്റ് സൈന്യം വെടിവച്ചു വീഴ്ത്തിയതും പാക്കിസ്ഥാന് നാണക്കേടായി. വ്യാഴാഴ്ച പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും കരുതിയിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈനികമായി ഇന്ത്യ പകരംവീട്ടുമെന്ന ആശങ്കയിലാണ് പാക്കിസ്ഥാന്.
പാക്ക് അധിനിവേശ കശ്മീരിലെ ഗ്രാമീണര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കി ബങ്കറുകളില്‍ സുരക്ഷിതരായി തങ്ങാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാത്രിയില്‍ അനാവശ്യമായി ലൈറ്റ് തെളിക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ വഴികള്‍ മാത്രമേ സഞ്ചാരത്തിന് ഉപയോഗിക്കാവൂ. നിയന്ത്രണരേഖയ്ക്കടുത്ത് ആടിനെ മേയ്ക്കാന്‍ പോകരുത്. സംശയമുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുമെന്ന മുന്നറിയിപ്പോടെ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
2016ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം പാക്ക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയിരുന്നു. നിരവധി ക്യാമ്പുകള്‍ ഇപ്പോഴും ഇവിടെ പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. പുല്‍വാമയില്‍ നാല്‍പ്പത് ജവാന്മാരെ കൂട്ടക്കൊല ചെയ്ത ജെയ്ഷെ മുഹമ്മദിന്റെ താഴ്വരയിലെ സൂത്രധാരന്മാരെ സൈന്യം വധിച്ചിരുന്നു. പാക്കിസ്ഥാന് നല്‍കിയിരുന്ന ഉറ്റരാജ്യ പദവി പിന്‍വലിച്ചു. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി വര്‍ധിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: