ഗുവഹാത്തി : അസം വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66ലെത്തി. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടും. ഗൊലാഘട്ട് ജില്ലയില്‍ നിന്നുമാത്രം 39 പേരാണ് മരിച്ചത്. നിരവധിപേര്‍ ചികിത്സയിലാണ്. അതുകൊണ്ടുതന്നെ മരണസംഘ്യ ഇനിയും ഉയരാനാണ് സാധ്യത.
ഗുവഹാത്തിയില്‍ നിന്ന് 310 കിലോമീറ്റര്‍ ദൂരെയുള്ള സല്‍മാറ തേയില പ്ലാന്റേഷന് ജീവനക്കാരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. വ്യാഴാഴ്ച വൈകീട്ട് പ്ലാന്റേഷനിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ ചേര്‍ന്ന് മദ്യപിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തേയില തോട്ടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രാദേശിക മദ്യ നിര്‍മാണ ഫാക്ടറി ഉടമകളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 10 മുതല്‍ 20 രൂപ വരെ നിരക്കിലാണ് ഇവര്‍ മദ്യം വിറ്റഴിച്ചത്. പ്രദേശത്ത് വ്യാജ മദ്യം എത്തിച്ച കൂടുതല്‍ പേര്‍ക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
അസം എക്സൈസ് വകുപ്പ് മന്ത്രി പരിമള്‍ ശുക്ലബാദ്യ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ സല്‍മാറയിലെ രണ്ട് എക്സൈസ് ജീവനക്കാര്‍ക്ക് ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.
അടുത്തിടെ യൂപിയിലുണ്ടായ വിഷ മദ്യ ദുരന്തത്തില്‍ നൂറിലേറെ പേര് മരിച്ചിരുന്നു. അതിനു പിന്നാലെയാണ് അസമിലെ വ്യാജ മദ്യ വാര്‍ത്ത പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: