കാസര്‍ഗോഡ് : കാസര്‍ഗോഡ് കല്യോട്ട് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടയിലാണ് സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരേയും ആക്രമണം ഉണ്ടായത്.
കല്യാട് ജങ്ഷനില്‍ ഇന്ന് രാവിലെ പി. കരുണാകരന് എംപിയുള്‍പ്പടെയുള്ള നേതാക്കള്‍ ആക്രമിക്കപ്പെട്ട സിപിഎമ്മുകാരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഘം കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. എംപിക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.
ആക്രമണത്തിന് ഇരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ നേതാക്കള്‍ എത്തുമെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തിയതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങോട്ടേയ്ക്ക് ആരും വരേണ്ടെന്നും പറഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
കൃപേഷിന്റേയും, ശരത്ലാലിന്റേയും കൊലപാതകക്കേസില്‍ പ്രതികളായ പീതാംബരന്, ശാസ്താ ഗംഗാധര്‍ എന്നിവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. അതിനിടെ സിപിഎം നേതാക്കള്‍ തങ്ങളെ കാണാന്‍ വരേണ്ടെന്ന് കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: