ന്യൂദല്‍ഹി: അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി കശ്മീരില്‍ വന്‍തോതില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. പതിനായിരത്തോളം പേരടങ്ങുന്ന 100 കമ്പനി പാരാമിലിറ്ററി വിഭാഗങ്ങളെയാണ് കശ്മീര്‍ താഴ് വരയില്‍ അധികമായി വിന്യസിച്ചത്.
അതിര്‍ത്തിയിലോ അതിര്‍ത്തിക്കപ്പുറത്തോ സംഘര്‍ഷ സാധ്യതകള്‍ സജീവമായിരിക്കെ കശ്മീരിന്റെ ആഭ്യന്തര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായാണ് ഇത്രയധികം സൈനിക വിന്യാസം.ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള എല്ലാ ജീവനക്കാരോടും അവധി റദ്ദാക്കി ജോലിക്കു ഹാജരാകാന്‍ നിര്‍ദേശിച്ചു. റേഷന്‍ കട ഉടമകളോട് ഇന്നു സ്ഥാപനം തുറന്ന് റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.
സിആര്‍പിഎഫിന്റെ 45 കമ്പനിയെയും അതിര്‍ത്തി രക്ഷാ സേന(ബിഎസ്എഫ്)യുടെ 35 കമ്പനിയെയും സശസ്ത്ര സീമാബല്‍, ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സ് എന്നിവയുടെ പത്തുവീതം കമ്പനികളെയുമാണ് ശ്രീനഗറിലെത്തിച്ചത്.
എണ്പതു മുതല്‍ നൂറ്റമ്പത് പേര് വരെ അടങ്ങുന്നതാണ് ഓരോ കമ്പനിയും. ഏകദേശം പതിനായിരത്തോളം അര്‍ധ സൈനികരെയാണ് വിമാന മാര്‍ഗം ശ്രീനഗറിലെത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അധികസൈനിക വിന്യാസമെന്നും ജമ്മു കശ്മീര്‍ പോലീസ് എഡിജിപി മുനീര്‍ ഖാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: