ബെംഗളൂരു: യെലഹങ്ക വ്യോമത്താവളത്തില്‍ നടക്കുന്ന എയ്റോ ഇന്ത്യ-2019ന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപിടിത്തം. 300 കാറുകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പ്രതിരോധമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ 11.30ടെയാണ് വ്യോമത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ തീപിടിത്തമുണ്ടായത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയില്‍ നിന്ന് മൈതാനത്തെ പുല്ലിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊതുപാസുമായി എയര്ഷോ കാണാന്‍ എത്തിയവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമാണിത്. നൂറേക്കളോളം വരുന്ന ഗ്രൗണ്ടില്‍ ആയിരത്തി അഞ്ഞൂറോളം കാറുകള്‍, അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങള്‍, ബസുകള്‍ എന്നിവ പാര്‍ക്ക് ചെയ്തിരുന്നു. ഗ്രൗണ്ടിന്റെ പിന്‍ഭാഗത്തെ പുല്ലിലാണ് തീപിടിച്ചത്. ശക്തമായ കാറ്റില്‍ തീ വേഗത്തില്‍ പടര്‍ന്നു. ആദ്യം ഒരു കാറിനാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇത് ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ അടുത്തടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് തീ ആളിപടര്‍ന്നു.
കറുത്ത പുക ഉയര്‍ന്നതോടെയാണ് വ്യോമയാന പ്രദര്‍ശന സ്ഥലത്ത് നിന്നവര്‍ അപകടവിവരം അറിയുന്നത്. ഇതോടെ ഫയര്‍എന്‍ജിനുകളും, പോലീസും സ്ഥലത്തെത്തി. അപ്പോഴേക്കും കാറുകളിലേക്ക് തീ പടര്‍ന്നിരുന്നു. സ്ഥലത്തുണ്ടായിരുന്നവരെ ഒഴിപ്പിച്ച ശേഷം തീ കൂടുതല്‍ പടരാതെ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു.
ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡിജിപി എം.എന്‍. റെഡ്ഡിയുടെ നേതൃത്വത്തില്‍ 15 ഫയര്എന്ജിനുകളിലെത്തിയ ഉദ്യോഗസ്ഥരും വ്യോമയാന പ്രദര്‍ശന സ്ഥലത്ത് നിയോഗിച്ചിരുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥരും തീ അണയ്ക്കാന്‍ കഠിന പരിശ്രമം നടത്തി. ഒരു മണിക്കൂര്‍ കൊണ്ട് തീ പൂര്‍ണമായും നിയന്ത്രിക്കാനായി. ടയറുകളും ഗ്ലാസുകളും പൊട്ടിത്തെറിച്ചതിനാല്‍ തീ അണയ്ക്കുക വളരെ ദുഷ്കരമായിരുന്നെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്ലാസുകള്‍ പൊട്ടിത്തെറിച്ച് ചില ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെങ്കിലും ഇതു വകവയ്ക്കാതെയായിരുന്നു അവരുടെ പ്രവര്‍ത്തനം.
പതിനഞ്ചോളം കാറുകളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഓടിയെത്തി കാറില്‍ അടിച്ച് ശബ്ദം ഉണ്ടാക്കി ഇവരെ പുറത്തിറക്കി. വിമാന അപകടമെന്നായിരുന്നു എയര്ഷോ നടക്കുന്ന സ്ഥലത്ത് ആദ്യം പ്രചരിച്ചത്. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം എയര്ഷോ നിര്‍ത്തിവച്ചു.
എയര്‍ഷോയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അപകടമാണിത്. 19ന് എയര്‍ഷോയില്‍ പ്രദര്‍ശനത്തിനുള്ള അവസാന വട്ട പരിശീലന പറക്കല്‍ നടത്തുന്നതിനിടെ സൂര്യകിരണ്‍ എയറോബാറ്റിക്സ് ടീമിലെ രണ്ടു വിമാനങ്ങള്‍ കൂട്ടിയിച്ച് തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: