വാരാണസി : ഉത്തര്‍പ്രദേശ് ഭദോഹി ജില്ലയിലെ രോതാഹ ഗ്രാമത്തിലുണ്ടായ സ്ഫോടനത്തില്‍ 11 മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതില്‍ ഒരുവീടിന്റെ ഉടമയായ ഇര്ഫാന് മസൂരി പടക്ക വ്യാപാരം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. നാലു കിലോമീറ്റര്‍ ദൂരെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്. 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിടുകളില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മസൂരിയുടെ വീടിന്റെ മുന്‍ വശത്ത് പടക്ക നിര്‍മാണം നടത്തി വില്‍ക്കുകയും, പിന്നില്‍ ചവിട്ടി നിര്‍മാണവും നടത്തിയിരുന്നെന്ന് പോലീസ് അറിയിച്ചു. മസൂരി ഉള്‍പ്പടെ സംഭവ സമയം വീട്ടിലുണ്ടായിരുന്നതില് നാലുപേര്‍ അവിടെ വെച്ചു തന്നെ മരിച്ചു. സ്ഫോടനാവശിഷ്ടങ്ങള്ക്കിടയില് നിന്ന് മൃതദേഹങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്.
അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ഡോ. സഞ്ജയ് കുമാര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലതെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: