ആലപ്പുഴ: സ്വകാര്യ കരിമണല്‍ കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. കരിമണല്‍ ഏറ്റവും കുടുതലുള്ള പ്രദേശമായ ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനിയായ കെആര്‍ഇഎംഎല്‍ ഭൂപരിധി നിയമം ലംഘിച്ച് കൈവശം വച്ചിരിക്കുന്നത് 45 ഏക്കര്‍ ഭൂമി. ചട്ടങ്ങള്‍ ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടിയിട്ടും നടപടിയെടുക്കാന്‍ ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് താത്പര്യമില്ല.
ഭൂമി തിരിച്ചുപിടിക്കാനുള്ള താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ അന്തിമ തീരുമാനത്തില്‍ ഉത്തരവ് പുറത്തിറക്കാതെ ജില്ലാ ഭരണകൂടം ഒത്തുകളിക്കുന്നതായും ആക്ഷേപം. അമൂല്യ ധാതുസമ്പത്തുള്ള കരിമണല്‍ നിറഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനമുണ്ടായത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്. തീരദേശ റോഡിന് പടിഞ്ഞാറ് കടലിനോട് ചേര്‍ന്ന 60 ഏക്കറിലേറെ ഭൂമിയാണ് ശശിധരന് കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കെആര്‍ഇഎംഎല്‍ സ്വന്തമാക്കിയത്.
ഇതിനെതിരെ പരാതികള്‍ വ്യാപകമായതോടെ കാര്‍ത്തികപ്പള്ളി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കേസെടുത്ത് നടപടികള്‍ തുടങ്ങി. ഒടുവില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി മാത്രം കൈവശം വയ്ക്കാന്‍ അധികാരമുള്ള കമ്പനിയുടെ കൈയില്‍ 45 ഏക്കര്‍ ഭൂമി ഉള്ളത് അനധികൃതമാണെന്ന് കണ്ടെത്തി.
കേരള ഭൂപരിഷ്കരണ നിയമമനുസരിച്ച് ഈ ഭൂമി പിടിച്ചെടുക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഹിയറിങ് നടത്തി തീരുമാനിച്ചു. കേസില്‍ അവസാന ഹിയറിങ് നടന്ന 2018 ഏപ്രില്‍ മുപ്പതിന് അന്നത്തെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ആലപ്പുഴ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടറുമായിരുന്ന അതുല്‍ സ്വാമിനാഥ് ഹിയറിങ് തീരുമാനപ്രകാരം കരട് ഉത്തരവ് തയാറാക്കണമെന്നാണ് ഫയലില്‍ കുറിച്ചത്. തിരിച്ചുപിടിക്കുമ്പോള്‍ ഏത് ഭൂമിയാണ് ഒഴിവാക്കേണ്ടതെന്ന് കാണിക്കാന്‍ കമ്പനിക്ക് നോട്ടീസ് നല്‍കണമെന്നും ഫയലിലുണ്ട്.
എന്നാല്‍, ഉത്തരവ് പുറത്തിറക്കാനുള്ള നോട്ട് പത്ത് മാസമായി ഫയലില്‍ ഉറങ്ങുകയാണ്. സംഭവം വിവാദമായതോടെ ഭൂമി തിരിച്ചുപിടിക്കാന്‍ അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: