കാസര്‍കോട്: പെരിയ കേല്യാട്ട് കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ബന്ധം തേടി അന്വേഷണ സംഘം. സംഭവ ദിവസം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായ രണ്ടു പേര് കല്യോട്ട് എത്തിയിരുന്നുവെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.
സംഭവത്തിനു ശേഷം ഇവര്‍ അപ്രത്യക്ഷരാണ്. ഇവര്‍ കൊലപാതക സമയത്ത് കല്യോട്ട് എത്തിയിരുന്നോ എന്നു സ്ഥിരീകരിക്കാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കറുത്ത നിറമുള്ള കാര്‍ അതിവേഗം ദേശീയപാത വഴി കടന്നു പോയതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം നടന്നതിനു ശേഷം സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന് ഉള്‍പ്പെടെയുള്ള സംഘം കാഞ്ഞങ്ങാട് ഭാഗത്തുള്ള ചാലിങ്കാല്‍ മൊട്ട രാവണീശ്വരം വരെ ആദ്യം സഞ്ചരിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
അവിടെ ആരെയെങ്കിലും എത്തിച്ചതാണോ എന്നു പോലീസ് സംശയിക്കുന്നുണ്ട്. അതിനു ശേഷമാണ് ഇവര്‍ തിരിച്ചു പാര്‍ട്ടി ഓഫിസില്‍ എത്തിയത്. ആരെയെങ്കിലും കൊണ്ടുവിടാനായിരുന്നോ ഈ യാത്രയെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തിന്റെ സാന്നിധ്യം പോലീസ് പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല.
നിലവില്‍ അറസ്റ്റിലായവര്‍ക്കു പങ്കുണ്ടെന്നു ആദ്യഘട്ട അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുറമേ നിന്നുള്ളവരുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടിവരും. അതേസമയം പ്രതികളില്‍ ചിലര്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: