പന്തളം: എല്ലാ ജനാധിപത്യ അവകാശങ്ങളും അക്രമത്തിലൂടെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് ശബരിമല കര്‍മസമിതി ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ജീവന് ബലിയര്‍പ്പിച്ച ശിവദാസന്‍ ആചാരിക്കും ചന്ദ്രന് ഉണ്ണിത്താനും ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
ജനാധിപത്യ ബോധമുള്ളവരോടു സമരം നടത്തി ജയിക്കാം. പിണറായി വിജയന് ജനാധിപത്യത്തെ മാനിക്കാതെ സ്വേച്ഛാധിപത്യ ഭരണമാണ് നടത്തുന്നത്. ജനാധിപത്യ സമരത്തെ പോലീസിനെയും അധികാരവുമുപയോഗിച്ചു ചോരയില്‍ മുക്കി ഇല്ലാതാക്കാനാണ് ശ്രമം. എത്ര ശവങ്ങള് കണ്ടാലാണ് പിണറായിക്ക് തൃപ്തിവരികയെന്നറിയില്ല. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ഒരു വിഭാഗത്തിന്റെ ആചാരങ്ങള്‍ ഇല്ലാതാക്കുകയണ് ലക്ഷ്യം. നാമം ജപിച്ചതിന് അധ്യാപകരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത പിണറായി നാളെ ശബരിമലയില്‍ പോകുന്നവരെ ജോലിയില്‍ നിന്നു പിരിച്ചുവിടാനും മടിക്കില്ല. എത്ര ബുദ്ധിമുട്ടുണ്ടായാലും ഇതനുവദിക്കരുത്. കഷ്ടപ്പെട്ടു കുടുംബം പോറ്റിയിരുന്നവരെ ജയിലിലടച്ചു പീഡിപ്പിച്ചത് നമ്മള് മറക്കുകയും പൊറുക്കുകയുമരുതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഉത്തരവല്ല, കേവലം ഒരു വിധി മാത്രമാണ് സുപ്രീംകോടതിയുടേതെന്ന് കര്‍മസമിതി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. നിയമത്തെ മാനിക്കാതെ പോലീസും സര്‍ക്കാരും സ്വീകരിച്ച നടപടിയാണ് നിരവധി പേരുടെ ജീവനെടുത്തത്. ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഭയപ്പെടുത്തി പിന്തിതിരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജാതിചിന്തയും വ്യക്തിചിന്തയും മാറ്റി സമാജത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ കേരളത്തില്‍ ഹിന്ദുക്കള്‍ക്കുണ്ടാകും. നമ്മുടെ കാര്യങ്ങളില്‍ പങ്കെടുക്കാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. 50 വര്‍ഷം മുമ്പു ചെയ്യേണ്ടതാണ് നമ്മളിപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സഭയില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ അധ്യക്ഷനായി. പത്തു ലക്ഷം രൂപ വീതമാണ് ഇരു കുടുംബങ്ങള്‍ക്കും നല്‍കിയത്. ശിവദാസന്‍ ആചാരിയുടെ ഭാര്യ ലളിത, ശരത് എന്നിവരുടെ പേരിലും ചന്ദ്രന് ഉണ്ണിത്താന്റെ ഭാര്യ വിജയമ്മയുടെ പേരിലും തുക ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളാണ് ടി.പി. സെന്‍കുമാര്‍ കൈമാറിയത്. പന്തളം തെക്കേക്കരയില്‍ സിപിഎമ്മുകാരുടെ വീടുകയറിയുള്ള ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട പൂര്‍വസൈനികന്‍ രവീന്ദ്രക്കുറുപ്പിനും സഹായം നല്കി.
ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ആര്. ഹരികുമാര്‍, ആര്‍എസ്എസ് പ്രാന്ത കാര്യകാരിസദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി, വിഭാഗ് സഹസംഘചാലക് വി.എന്‍. രാമചന്ദ്രന്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, മഹിളാ ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ബിന്ദു മോഹന്‍, കര്‍മസമിതി ജില്ലാ പ്രസിഡന്റ് ടി.ബി. ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ സംയോജകന്‍ ബി. സുരേഷ് സ്വാഗതവും വി. ഹരികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: