തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിനായി പതിനൊന്നാം ശമ്പളപരിഷ്ക്കരണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ജൂലൈ 1 മുതലാണ് പത്താം ശമ്പളം പരിഷ്കരണം നടപ്പിലാക്കിയത്. അതനുസരിച്ച് 2019 ജൂലൈ മാസം മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കേണ്ടതാണ്. എന്നാല്‍ അതിന് മൂന്ന് മാസം ശേഷിക്കുമ്പോഴും ശമ്പളകമ്മീഷനെപ്പോലും നിയമിക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ പിണറായി സര്‍ക്കാര്‍, പുതുതായി ഏഴ് സ്ഥാപനങ്ങളില്‍ക്കൂടി പങ്കാളിത്ത പെന്ഷന് നടപ്പിലാക്കി ജീവനക്കാരെ കബളിപ്പിച്ചെന്നും രാജീവന് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാജീവന് പറഞ്ഞു.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ്കുമാര്‍, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, കെ.പി. രാജേന്ദ്രന്, കെ.വി. അച്യുതന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: