പുല്‍വാമ ഭീകരാക്രമണവും പെരിയ ഇരട്ട കൊലപാതകവും പരാമര്‍ശിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നമ്മള് ജീവിക്കുന്നു എന്ന തലക്കെട്ടിലാണ് കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരിക്കുന്നത്.
പുല്‍വാമ ആക്രമണത്തില്‍ മരണപ്പെട്ട സൈനികര്‍ നിന്ന അതെ സ്ഥലത്ത് താന്‍ നടനായി നിന്നിട്ടുണ്ടെന്നും അവരുടെ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നില്‍ സാഷ്ടാംഗ പ്രണാമമെന്നും ബ്ലോഗില്‍ പറയുന്നു.കാസര്‍കോട് പെരിയ ഇരട്ട കൊലപാതകവും ബ്ലോഗില്‍ പരാമര്‍ശിക്കുന്നു.
‘അതിര്‍ത്തിക്കപ്പുറമുള്ള ഭീകരത ഇല്ലാതാക്കാം, നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യും’. ആക്രമണം നടത്തിയ ഭീകരരെ ഒറ്റപ്പെടുത്തണമെന്നും മരണപ്പെട്ടവരുടെ മാതാപിതാക്കളുടെ വേദന നാം മനസ്സിലാക്കണമെന്നും ബ്ലോഗില്‍ പറയുന്നു. ലജ്ജയോടെ തകര്‍ന്ന ഹൃദയത്തോടെ മാപ്പ് ചോദിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബ്ലോഗിന്റെ പൂര്‍ണരൂപം
അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു…. നാം ജീവിക്കുന്നു
കുറച്ച് കാലമായി എഴുതിയിട്ട്…. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ…. എന്തിന്. ആരോട് പറയാന്‍! ആര് കേള്‍ക്കാന്‍. ഇപ്പോള്‍ എഴുതണം എന്ന് തോന്നി….. അതിനാല്‍ ഒരു കുറിപ്പ്…വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങള്‍ വിറങ്ങലിച്ച് നില്ക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി…. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളില്‍ വെള്ള പുതുച്ചുകിടന്നു.തീഗോളമായി ചിതറും മുമ്പ് അവര്‍ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്…..ആരോടൊക്കെയോ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു….വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ‘ഒന്നും സംഭവിക്കില്ല’ എന്ന് പ്രതീക്ഷിച്ചു.കശ്മീരിന്റെ തണുപ്പിനെ നേരിടാന്‍ അവര്‍ക്ക്, ആ ജവാന്മാര്ക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്നേഹച്ചൂട് മതിയായിരുന്നു….ആ ചൂടില്‍, അവര്‍ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തില്‍ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തില്‍…. തണുത്ത നിലങ്ങളില്‍ അവര്‍ ചിതറി…. ഭൂമി വിറച്ചു: പര്‍വതങ്ങള്‍ ഉലഞ്ഞു. തടാകങ്ങള്‍ നിശ്ചലമായി…… ദേവദാരുക്കള്‍ പോലും കണ്ണടച്ച് കൈകൂപ്പി…. പിന്നീടവര്‍ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തില്‍ മുങ്ങി. ആ വിടുകളില്‍ സൂര്യന് അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ………..ആ വീരജവാന്മാര് പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്…..അവരുടെ വേദനകള്‍, സങ്കടങ്ങള്‍, പരാതികള്‍ കേട്ടിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളില്‍ പ്രണമിക്കാന്‍ തോന്നിയിട്ടുണ്ട്.ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാര് ജോലി ചെയ്യുന്നത്, മരണം മുന്നില്‍ വന്ന് നില്ക്കുമ്പോള് അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താന്‍ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം…….
പ്രതികരിക്കാൻ ഇവിടെ എഴുതുക: