സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലുകള്‍ നടപ്പാതയില്‍ നിര്‍മിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കൂടാതെ, ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഭരണകൂടത്തിന്റെ കഴിവില്ലായ്മയുടെയും ധാര്‍ഷ്ട്യത്തിന്റെയും പ്രതിബിംബങ്ങളാണ് സെക്രട്ടേറിയറ്റിനുമുന്നില്‍ ഉയര്ന്നുനില്ക്കുന്ന കുടിലുകള്‍. സമരത്തിന്റെ പിറകിലുള്ള ചില സത്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതായുണ്ട്.
ഭരണകര്‍ത്താക്കള്‍ തന്നെയാണ് ജനങ്ങളെ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരത്തിന് നിര്‍ബന്ധിതരാക്കുന്നത്. നീതി നിഷേധിക്കപ്പെടുമ്പോള്‍, മറ്റെങ്ങും ഒരു പരിഹാരം സാധ്യമല്ലാതാകുമ്പോള്‍ ഗത്യന്തരമില്ലാതെ തങ്ങളുടെ ആവലാതികളുമായി അവസാന പ്രതീക്ഷയായി ജനം ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ സമരംചെയ്യുന്നു. അകത്തിരിക്കുന്ന യജമാനന്മാര് ഇത് കാണും എന്ന പ്രതീക്ഷയില്‍. ജനം മുഴുവന്‍ കാണാനും, അങ്ങനെയെങ്കിലും ഭരണകൂടം തങ്ങള്‍ക്ക് നീതിനല്കുമെന്ന പ്രതീക്ഷയില്‍. ഇത്തരം സമരങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മാറിമാറിവന്ന രാഷ്ട്രീയമുന്നണികളുടെ ഭരണകര്‍ത്താക്കളുടെ മുന്നില്‍ ജനം ഇങ്ങനെ ഇരിക്കേണ്ട ഗതികേടില്‍ ആയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരകളായ, മാനസികവും ശാരീരികവളര്‍ച്ചയും എത്താത്ത മക്കളെയും കൊണ്ട് കാസര്‍ഗോഡ് നിന്നും അമ്മമാര്‍ സെക്രട്ടറിയേറ്റ് നടയില്‍ എത്തിയത് ഇതിനൊരു ഉദാഹരണമാണ്. അവരുമായി ചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല. കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നു എന്ന് ആരോഗ്യമന്ത്രി അവരെ അധിക്ഷേപിക്കുകപോലും ചെയ്തു. ഇങ്ങനെയാണ് ഓരോ സമരങ്ങളും നടക്കുന്നത്. അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും സമരങ്ങള്‍. സമരങ്ങളോടുള്ള സര്‍ക്കാരിന്റെ മനോഭാവവും ഇതാണ്. വര്‍ഷങ്ങളോളം സമരം നീണ്ടുനിന്നാലും സര്‍ക്കാര്‍ കണ്ടഭാവം നടിക്കാറില്ല.
സമരം സെക്രട്ടേറിയേറ്റിന് മുന്നില്‍ വരാതിരിക്കാന്‍വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാരുകള്‍ക്കു കഴിയില്ല എന്ന് മനസിലായല്ലോ. സമരപ്പന്തലുകള്‍ നടപ്പാതയില്‍ ഉണ്ടാക്കുന്ന പ്രശ്നപരിഹാരത്തിന് സര്‍ക്കാറിന് മുന്നില്‍ ഒരേഒരു വഴിയേ ഉള്ളൂ. സമരക്കാര്‍ക്കുവേണ്ടി സെക്രട്ടറിയേറ്റ് നടയില്‍ സര്‍ക്കാര്‍ സ്ഥിരം സ്റ്റാള്‍ കെട്ടിക്കൊടുക്കുക. സെക്രട്ടേറിയറ്റിന്റെ മതില് നടപ്പാതയില്‍നിന്നും ഒരു പത്തടി ഉള്ളിലോട്ടു മാറ്റി, ആ സ്ഥലത്ത് ഒരുനിര സ്റ്റാളുകള്‍ പണിയാം. റോമന്‍-ഡച്ച് വാസ്തു ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത സെക്രട്ടേറിയറ്റിന്റെ ഭംഗി ചോരാതെ അതിന് അനുയോജ്യമായ വാസ്തുശൈലിയില്‍ തീര്‍ക്കാം സമരപന്തല്‍. സെക്രട്ടേറിയറ്റിന്റെ ഒരു ഭാഗമായി തന്നെ കാഴ്ചയ്ക്കു അനുഭവപ്പെടുന്ന രീതിയില്‍.
-എം.പി. ബിപിന്‍,
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: