തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പ്രസിദ്ധീകരിച്ചു. പതിമൂന്നാം കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ആറാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമാണ് കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചത്. രേഖയില്‍ സ്ഥാപനമേധാവികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.
നിലവില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐസിടി പാഠപുസ്തകത്തില്‍ സൈബര്‍ ക്രൈം, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള കാര്യങ്ങള്‍ പ്രഥമാധ്യാപകര്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് പ്രോട്ടോക്കോളിലുണ്ട്. പതിനൊന്ന് പൊതു നിര്‍ദേശങ്ങളും ഇതിലുണ്ട്. ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബുകളെ ഉപയോഗിച്ച് സൈബര്‍ ചതിക്കുഴികള്‍ തിരിച്ചറിയാനും, സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും, പരിഹാരം കാണാനും ഇന്ററാക്ടീവ് ഗെയിമുകള്‍ ഉള്‍പ്പെടെ എഡ്യൂടെയിന്‍മെന്റ് മാതൃകയില്‍ വളരെ വിപുലമായ പദ്ധതിയാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ കൈറ്റ് നടപ്പാക്കുന്നതെന്നും വൈസ് ചെയര്മാന് ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍സാദത്ത് വ്യക്തമാക്കി. അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പ്രായോഗിക പരിശീലനം നല്‍കും. സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: