ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരുടെ പോരാട്ടവീര്യത്തിന്റെ അടയാളമായി, അതിര്‍ത്തി കാക്കാന്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള ആദരവായി ദേശീയ യുദ്ധ സ്മാരകം ഇന്ന് രാജ്യത്തിനും സൈന്യത്തിനും സമര്‍പ്പിക്കും.
ഇന്ത്യാ ഗേറ്റിനു സമീപം നാല്‍പ്പതേക്കറില്‍ സ്ഥാപിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിനു സമര്‍പ്പിക്കുന്നത്. 1947, 1965, 1971 വര്‍ഷങ്ങളിലെ പാക്കിസ്ഥാന് യുദ്ധത്തിലും 1962ലെ ചൈന യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും വീരമൃത്യു വരിച്ച സൈനികരെ യുദ്ധസ്മാരകത്തില്‍ ആദരിക്കും. യുഎന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുമ്പോള്‍ ജീവത്യാഗം ചെയ്ത സൈനികരെ പ്രത്യേകം ഓര്‍ക്കും. അമര്‍ ചക്ര, വീര്‍ത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളിലായാണ് ദേശീയ യുദ്ധസ്മാരകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇതില്‍ ഓരോ സൈനികന്റെയും ജനനം മുതല്‍ വീരമൃത്യു വരെയുള്ള യാത്ര ചിത്രീകരിച്ചിട്ടുണ്ട്. അമര്‍ ചക്രത്തിലെ ജ്വാല സൈനികന്റെ അമരത്വത്തിന്റെ പ്രതീകമാണ്. വീര്‍ത ചക്ര സൈനികരുടെ സാഹസികതയും ധൈര്യവും വ്യക്തമാക്കുന്നു. ഭിത്തികളില്‍ സൈനികരുടെ ധീരത കൊത്തിവച്ചിട്ടുള്ള ഗ്യാലറിയാണിത്. ത്യാഗ ചക്ര സൈനികരുടെ വീരമൃത്യുവിന്റെ അടയാളമാണ്. രാജ്യത്തിനുവേണ്ടി ഏറ്റവും മഹത്തായ ത്യാഗമനുഷ്ഠിച്ച സൈനികരുടെ പേരുകള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷക് ചക്ര സുരക്ഷയുടെ പ്രതീകമാണ്.
ദേശീയ യുദ്ധ സ്മാരകത്തിലേക്കുള്ള യാത്ര ഒരു തീര്ഥാടനസ്ഥലത്തു പോകുന്നതിനു തുല്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കീ ബാത്തില്‍ പറഞ്ഞു. ജവാന്മാരോടുള്ള രാഷ്ട്രത്തിന്റെ കൃതജ്ഞതയുടെ പ്രതീകമാണിത്. വൃത്താകാരങ്ങളിലെ വൃക്ഷങ്ങള്‍ സൈനികരുടെ പ്രതീകങ്ങളാണ്. എല്ലാ യാമങ്ങളിലും സൈനികര്‍ അതിര്‍ത്തിയില്‍ ഉണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ സുരക്ഷിതരാണെന്നും ഇവ ജനങ്ങള്‍ക്കു വിശ്വാസമേകും. രാജ്യത്തിന് ദേശീയ യുദ്ധസ്മാരകം വേണമെന്ന തീരുമാനം ഇത്ര വേഗം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: