തൃശൂര്‍: ഒളകരയില്‍ വനവാസികളെ പോലീസും വനപാലകരും ചേര്‍ന്ന് തല്ലിച്ചതച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. വനവാസി കോളനിയില്‍ ആട്ടിന്‍കൂട് നിര്‍മിച്ചതിന്റെ പേരിലാണ് വനവാസികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.
ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കോളനിയിലെ 43 കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ വകുപ്പ് അനുവദിച്ച ഒന്നര ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ആട്ടിന്‍കൂടുകള്‍ നിര്‍മിച്ചിരുന്നു. ഇത് വനഭൂമിയിലാണെന്ന് പറഞ്ഞ് പീച്ചി റെയ്ഞ്ച് ഓഫീസര്‍ എന്‍.കെ. അജയ്ഘോഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം കൂട് പൊളിച്ചുമാറ്റാന്‍ ശ്രമിച്ചു. ആട്ടിന്‍കൂടുകള്‍ പൊളിച്ചുമാറ്റണമെന്ന് വനവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല. കൂടുകള്‍ നിര്‍മിക്കുന്നത് വനപാലകര്‍ കണ്ടിരുന്നതുമാണ്. അന്ന് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല.
കൂടുകള്‍ പൊളിച്ചുനീക്കുന്നത് കണ്ട് കോളനി നിവാസിയായ രതീഷിന്റെ നേതൃത്വത്തില്‍ തടയാന്‍ ചെന്ന വനവാസികളെ മൃഗീയമായി തല്ലിച്ചതയ്ക്കുകയായിരുന്നു. രതീഷിനെ അറസ്റ്റ് ചെയ്തതോടെ ഒളകര, പീച്ചി ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വനവാസികള്‍ മണിക്കൂറുകളോളം ഉപരോധസമരം നടത്തി. രതീഷിനെ വിട്ടുകിട്ടിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. വളരെ കാലമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരോട് ഹീനമായും പ്രതികാരബുദ്ധിയോടു കൂടിയുമാണ് പെരുമാറുന്നത്.
വനം വകുപ്പിന്റെ കെട്ടിട നിര്‍മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്ന് കാണിച്ച് വനവാസികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് വനപാലകര്‍ നടത്തിയതെന്ന് ഊരുമൂപ്പന് പതിയിടത്ത് തങ്കപ്പന് പറഞ്ഞു. വനാവകാശ നിയമപ്രകാരം ഇവര്‍ക്ക് ലഭിക്കേണ്ടുന്ന ഭൂമി ഇതുവരെ പതിച്ചു നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: