ന്യൂദല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സാധാരണക്കാരുടെ വീടുകളുടെ കൂടിയതും കുറഞ്ഞതുമായ നികുതി നിരക്ക് അഞ്ചു മുതല്‍ ഒരു ശതമാനത്തിലേക്കാണു താഴ്ത്തുന്നത്. നിലവില്‍ ഇത് 12%-8% ആണ്.
ഇന്‍പുട്ട് ക്രെഡിറ്റ് ഉണ്ടാവില്ല എന്നതാണ് മറ്റൊരു കാര്യം. മെട്രോ നഗരങ്ങളില്‍ 90 ചതുരശ്രയടിയും മെട്രോ ഇതര നഗരങ്ങളില്‍ 60 ചതുരശ്രയടിയായും നിജപ്പെടുത്തും. മൂല്യം 45 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. തീരുമാനം നിര്‍മാണമേഖലയ്ക്ക് പുതിയ ഉണര്‍വ് പകരുമെന്നും മന്ത്രി വ്യക്തമാക്കി.
ലോട്ടറി നികുതി ഏകീകരിക്കാനുള്ള നിര്‍ദേശം അന്തിമ തീരുമാനത്തിനായി വീണ്ടും മന്ത്രിതല ഉപസമിതിക്കു വിടാനും യോഗത്തില്‍ ധാരണയായി. ലോട്ടറി നടത്തിപ്പു സംസ്ഥാനങ്ങളായ കേരളവും ബംഗാളും പഞ്ചാബുമാണ് ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടന്നു. ലോട്ടറി നികുതി ഏകീകരണത്തിനായി മാഫിയ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നുവെന്ന് സംസ്ഥാന ധനമന്ത്രി ഡോ.ടി. എം. തോമസ് ഐസക് ആരോപിച്ചു. അടുത്ത കൗണ്‍സില്‍ യോഗം മാര്‍ച്ചില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: