കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പേലീസ് സമഗ്രാന്വേഷണം നടത്താതെ സിപിഎം നേതാക്കള്‍ ഹാജരാക്കിയ പ്രതികളില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. ശരത്ലാല് (24), കൃപേഷ് (19) എന്നിവരുടെ കൊലപാതകങ്ങളില്‍ അന്വേഷണം നേര്‍വഴിക്കല്ലെന്നു വ്യക്തമാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനു മര്‍ദ്ദനമേറ്റതിനു തിരിച്ചടിയായി ശരത്ലാലിനെ ആക്രമിച്ചപ്പോള്‍ കൃപേഷും ഉള്‍പ്പെട്ടുവെന്നും രണ്ട് പേരും കൊല്ലപ്പെട്ടു എന്നുമുള്ള രീതിയിലാണ് പോലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്. കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് 19 നു പീതാംബരന് അടക്കമുള്ള ഏഴ് പ്രതികളെ സിപിഎം ജില്ലാ നേതാവ് എസ്പി ഓഫീസില്‍ പുലര്‍ച്ചെ ഹാജരാക്കി. അപ്പോള്‍ മുതല്‍ ഇവര്‍ മാത്രമാണു കൊലയാളികള്‍ എന്ന രീതിയില്‍ പോലീസ് അന്വേഷണം ചുരുക്കി. പ്രൊഫഷണല്‍ കൊലയാളികളാണെന്നു സൂചനകളുണ്ടായിട്ടും ഇതു സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങളോ മൊബൈല്‍ ഫോണ്‍ വിളികളോ പരിശോധിച്ചിട്ടില്ല.
കൊല്ലപ്പെട്ട യുവാക്കളുടെ രക്ഷിതാക്കള്‍ ഗൂഢാലോചന ആരോപിച്ചു. എംഎല്‍എയും മുന്‍ എംഎല്‍എയും അടക്കമുള്ള പ്രദേശത്തെ പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി. ഇവരുടെ പങ്കിനെക്കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. നാട്ടുകാര്‍ പറഞ്ഞ കണ്ണൂര്‍ രജിസ്ട്രേഷന് ജീപ്പ്, ക്ഷേത്രത്തിലെത്തിയ അജ്ഞാത സംഘം എന്നീ സൂചനകള്‍ അവഗണിച്ചുകൊണ്ടാണ് പോലീസ് മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: