കോഴിക്കോട്: കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം കമ്മ്യൂണിസ്റ്റുകള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ. ഭാസ്കര്‍ റാവു സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ‘കേരളനവോത്ഥാനം; ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രക്രിയയില്‍ ഒരു പങ്കും വഹിക്കാത്ത കമ്മ്യൂണിസ്റ്റുകാരാണ് ഇപ്പോള്‍ അതിന്റെ വക്താക്കളായി സ്വയം വിശേഷിപ്പിച്ച് ആടിത്തിമര്‍ക്കുന്നത്. ആരാന്റെ സ്വത്ത് തന്റേതാണെന്ന് അവകാശപ്പെടുന്ന തരത്തിലുള്ള മോഷണത്തിന് നല്ല ഉദാഹരമാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ല നവോത്ഥാനം. നവോത്ഥാന പ്രക്രിയയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ അകന്നു നില്‍ക്കണം. നവോത്ഥാനമെന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കര്‍മപരിപാടിയല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന അടിസ്ഥാനപരമായ സമഗ്രപരിവര്ത്തനമാണത്. ആധ്യാത്മികതയുടെ അടിത്തറയിലാണ് കേരളത്തില്‍ നവോത്ഥാനം. അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയുമുള്പ്പെടെയുള്ളവരാണ് കേരളത്തിലെ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. ശ്രീനാരായണഗുരുവിനെ ഈഴവ സന്ന്യാസിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അവരാണിന്ന് ഗുരുവിന്റെ നവോത്ഥാന പൈതൃകത്തിന്റെ പിന്‍ഗാമികളെന്ന് പറയുന്നത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടന്നത്. അന്ന് ആ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ആളാണ് നായനാര്‍. മഹാത്മാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ആശയങ്ങള്‍ പിന്തിരിപ്പനാണെന്ന് ഇ.എം.എസ് എഴുതിയിരുന്നെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
ഭാസ്കര്‍റാവു സ്മാരകസമിതി ട്രസ്റ്റി കെ.ആര്. ഉമാകാന്തന്‍ അധ്യക്ഷനായി. നവോത്ഥാന പ്രസ്ഥാനങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് ഐസിഎച്ച്ആര്‍ അംഗം ഡോ. സി.ഐ. ഐസക്ക് അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ തകര്‍ത്ത ആധ്യാത്മിക കേരളത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആര്‍എസ്എസ്സും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളും ചെയ്തതെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. സാക്ഷര കേരളത്തെ രാക്ഷസകേരളമാക്കി മാറ്റുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തതെന്ന് കാ.ഭാ. സുരേന്ദ്രന് പറഞ്ഞു.
മരിക്കാന്‍ മനസ്സില്ലാത്ത ഒരു സമൂഹം നടത്തിയ സ്വയം നവീകരണത്തെയാണ് ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ നവോത്ഥാനം എന്ന് തെറ്റായി ഉപയോഗിക്കുന്നതെന്ന് സമാപന ഭാഷണം നടത്തിയ ചിന്തകനും എഴുത്തുകാരനുമായ കെ. വാമനന് അഭിപ്രായപ്പെട്ടു. ജീവസത്തയെ നിലനിര്‍ത്താനുള്ള നിരവധി പരിശ്രമങ്ങളാണ് ഇവിടെ നടന്നത്. അത് സ്വയം നവീകരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫ.കെ.പി. സോമരാജന്, പി. ബാലഗോപാലന്, ടി. സുധീഷ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: