ലാഹോര്‍: ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഭവല്‍ പൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന വാദം തള്ളിക്കളഞ്ഞു പാകിസ്ഥാന്. പാക്ക് പഞ്ചാബിലെ ബഹവല്‍പുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്ഷെ മുഹമ്മദ് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും പാക്കിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ ഫവാദ് ചൗധരി അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാന് അറിയിച്ചത്.എന്നാല്‍ ഇതാണ് ഇപ്പോള്‍ പാക്കിസ്ഥാന് നിഷേധിക്കുന്നത്. മദ്രസ ജയ്ഷെയുടെ ആസ്ഥാനമാണെന്നു പറയുന്നത് ഇന്ത്യയുടെ വ്യാജപ്രചാരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു. കൊടും ഭീകരന് അസൂദ് അസറാണ് ജെയ്ഷ് തലവന്‍.
പാക് പഞ്ചാബ് ഭരണകൂടം ജെയ്ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അധ്യാപകരും അറുനൂറോളം വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട ക്യാമ്പസിന്റെ നിയന്ത്രണമാണ് എറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: