ന്യൂദല്‍ഹി: ഇന്ത്യയുടെ ഗ്രാന്റ് മുഫ്തിയായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസി സാഗരത്തെ സാക്ഷി നിര്‍ത്തി ദല്‍ഹി രാം ലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് പീസ് കോണ്‍ഫറന്‍സില്‍ വെച്ചാണ് രാജ്യത്തെ പ്രാധാന മുസ്ലിം പണ്ഡിതര്‍ ഐക്യകണ്ഠേന പ്രഖ്യാപനം നടത്തിയത്.
സുന്നി, സൂഫി ധാരയിലെ വ്യത്യസ്ഥ മദ്ഹബുകളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ‘ഭൂരിപക്ഷ മുസ്ലിം ജനതയുടെ പരമോന്നത നേതാവായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമാണ് ഒരു പണ്ഡിതനെ രാജ്യത്തെ പാരമ്പര്യ മുസ്ലിം സമുദായത്തിന്റെ ഔദ്യോഗിക നേതാവായി പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ സുന്നി മുസ്ലിങ്ങള്‍ ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് കടന്ന് വരണമെന്ന് കാന്തപുരം സമാധാന സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.
വിശ്വാസപരമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം തന്നെ ഇസ്ലാമിലെ കര്‍മ്മശാസ്ത്രപരമായ വൈവിധ്യങ്ങള്‍ ഇത്തരം ഒരു ഐക്യത്തിന് തടസ്സമാകരുത്. ഇന്ത്യയിലെ സുന്നി മുസ്ലിങ്ങള്‍ വ്യത്യസ്ത ചിന്താധാരകള്‍ പിന്തുടരുന്നവരാണെന്നും അവര്‍ വിശ്വാസപരമായി സമാന ധാരയിലുള്ളവരാണെന്നും കാന്തപുരം വ്യക്തമാക്കി. സമുദായത്തിലെ പിന്നാക്ക ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമുദായത്തിലെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരേന്ത്യയിലെ പ്രമുഖ സൂഫി പണ്ഡിതന് ഹസറത്ത് മന്നാന്‍ ഖാന് രസ്വി ബറേലിയേയും കാന്തപുരം അബുക്കര്‍ മുസ്ലിയാരെയും പണ്ഡിതര്‍ ഷാള്‍ അണിച്ച് ആദരിച്ചു. ഡോ. അമീന് മിയ ബറക്കാത്തി, മുഈനെ മില്ലത്ത് സയ്യിദ് മുഈനുദ്ദീന് ജീലാനി, മുഹമ്മദ് അശ്ഫാഖ് ഹുസൈന് മിസ്ബാഹി ദല്‍ഹി, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, മുഫ്തി മുകറം അഹ്മദ് യുപി, ഹസ്റത്ത് മന്നാന്‍ റാസ ബറേല്‍വി, ഹസ്റത്ത് ബാബര്‍ മിയ അജ്മീരി, ജാവേഗ് നഖ്ശബന്ധി ദല്‍ഹി, ശിഹാബുദ്ദീന് റസ്വി ബറേല്‍വി, ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയ രാജ്യത്തെ പ്രമുഖ മുസ്ലിം പണ്ഡിതരും സാമൂഹിക, സാം,സ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: