അബുദാബി: ദുബായ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക രണ്ടാം നമ്പര്‍ താരം പെട്രാ ക്വിറ്റോവയെ തകര്‍ത്ത് ബെലിന്‍ഡ ബെന്സിച്ചിന് കിരീടം. മാര്‍ട്ടിനാ ഹിംഗിസിന് ശേഷം ദുബായ് ഓപ്പണ്‍ വിജയിക്കുന്ന രണ്ടാമത്തെ സ്വിസ് താരമാണ് ബെന്‍സിച്ച്. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്വിസ് താരം കിരീടം അണിഞ്ഞത്. സ്കോര്‍: 6-3, 1-6, 6-2.
ആദ്യ സെറ്റ് നഷ്ടപ്പെട്ടങ്കിലും രണ്ടാം സെറ്റില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ക്വിറ്റോവ ആധികാരികമായി 6-1ന് സെറ്റ് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ കൂടുതല്‍ കരുത്താര്‍ജിച്ച ബെന്സിച്ചിന് മുന്നില്‍ വലിയ പോരാട്ടം നടത്താതെ കീഴടങ്ങി ക്വിറ്റോവ. ക്വിറ്റോവയ്ക്കെതിരെ ബെന്‍സിച്ചിന്റെ ആദ്യ ജയം കൂടിയാണിത്.
നേരത്തെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ ക്വിറ്റോവയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റിരുന്നു. ഇത് നാലാം തവണയാണ് ബെന്‍സിച്ച് ലോക റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള ഒരാളെ തോല്‍പ്പിക്കുന്നത്.
2015ല്‍ കനേഡിയന്‍ ഓപ്പണ്‍ നേടിയതിന് ശേഷം ഇതാദ്യമായാണ് ബെന്‍സിച്ച് ഒരു കിരീടം സ്വന്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: